കാനഡയിൽ മഹാമാരിക്കാലത്ത് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായി. ട്രൂഡോ നേതൃത്വം നൽകുന്ന ലിബറൽ പാർടിക്ക് സീറ്റുകൾ കുറയുമെന്ന അഭിപ്രായ സർവ്വെകളെ തിരുത്തി 158 സീറ്റുകൾ നേടി ഇവർ പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 150 മുതൽ 163 വരെ സീറ്റുകളായിരുന്നു വിവിധ സർവ്വെകൾ ട്രൂഡോയുടെ പാർടിക്ക് പ്രവചിച്ചത്. പ്രധാന എതിരാളിയായ എറിൻ ഒ ട്ൂളിന്റെ കൺസർവേറ്റീവ് പാർടിക്ക് 119 സീറ്റുകൾ ലഭിച്ചു. 118 സീറ്റുകൾ നേടുമെന്നായിരുന്നു വിവിധ അഭിപ്രായ സർവ്വെകൾ പ്രവചിച്ചിരുന്നത്. മൂന്നാമതെത്തിയ കക്ഷിയായ ബ്ലോക്ക് ക്യുബെക്കോയ്‌സിന് 34 സീറ്റുകൾ കിട്ടി.
അതേസമയം 170 എന്ന കേവലഭൂരിപക്ഷസംഖ്യ തികയ്ക്കാൻ ലേബർ പാർടിക്ക് ഇത്തവണയും കഴിഞ്ഞില്ല. കഴിഞ്ഞ തവണയും അതായത് 2019-ലെ തിരഞ്ഞെടുപ്പിലും ഇതായിരുന്നു സ്ഥിതി. അന്ന് 157 സീറ്റുകൾ ആണ് ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ലേബർ പാർടിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചു. ഇത്തവണയും ട്രൂഡോ രൂപീകരിക്കുന്നത് ന്യൂനപക്ഷസർക്കാരായിരിക്കും എന്ന് ഏതാണ്ട് ഉറപ്പാണ്. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ ട്രൂഡോയ്ക്ക് ഇ്ത്തവണയും ഇന്ത്യൻ വംശജൻ ജഗ്മീത് സിങ് നയിക്കുന്ന എൻ.ഡി.പി.യുടെ സഹായം വേണ്ടിവരുമെന്ന നിലയാണ്. എൻ.ഡി.പി. 23 സീറ്റുകളിൽ ജയിച്ചു കഴിഞ്ഞു. നാല് സീറ്റുകളിൽ അവർ മുന്നിലുമുണ്ട്. കഴിഞ്ഞ തവണ എൻ.ഡി.പി. ജയിച്ചത് 24 സീറ്റിലായിരുന്നു.
ഇത്തവണ ജസ്റ്റിൻ ട്രൂഡോ കഠിനമായ വെല്ലുവിളിയാണ് കൺസർവേറ്റീവ് പാർടിയിൽ നിന്നും നേരിട്ടത്. തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർടി ഭൂരിപക്ഷം നേടുമെന്ന രീതിയിൽ വരെ പ്രചാരണം ഉണ്ടായിരുന്നു.
യഥാർഥത്തിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത് 2023-ൽ ആയിരുന്നുവെങ്കിലും ട്രൂഡോ അത് നേരത്തെയാക്കിയത് വലിയ വിമർശനമാണ് വിളിച്ചുവരുത്തിയത്. കൊവിഡ് മഹാമാരിക്കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയതിനെ ഭൂരിപക്ഷം വോട്ടർമാരും അംഗീകരിക്കുന്നില്ല എ്ന്നതായിരുന്നു അഭിപ്രായസർവ്വെകളിൽ തെളിഞ്ഞിരുന്നത്.
പിതാവിന്റെ ജനസമ്മിതിയുടെ തണലിൽ ആദ്യം 2015-ൽ അധികാരത്തിൽ വന്ന ജസ്റ്റിൻ ട്രൂഡോയ്ക്ക് പിന്നീട് ഈ സമ്മിതി നിലനിർത്താൻ കഴിഞ്ഞില്ല. എങ്കിലും 2019-ൽ വിജയം ആവർത്തിച്ചു. പക്ഷേ കേവല ഭൂരിപക്ഷം നേടാനായില്ല. ഇത്തവണയും 2019-ന്റെ ആവർത്തനമാണ് സീറ്റുകളുടെ എണ്ണത്തിൽ കാണുന്നത്.
തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയേറ്റത് ഗ്രീൻ പാർടിക്കാണ്. പാർടി നേതാവ് അനാമി പോളിന് സ്വന്തം സീറ്റായ ടൊറാന്റോ സെന്റർ പോലും നിലനിർത്താനായില്ല. പാർടിയിലെ തമ്മിലടിയും ഭിന്നതകളും വൻ പരാജയത്തിലേക്ക് നയിച്ചു എ്ന്നാണ് നിഗമനം. പാർടിയുടെ ഒരു എം.പി. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പാർടി വിട്ടത് ഇതിന്റെ സൂചനയായിരുന്നു. അന്തിമഫലം വരുമ്പോൾ മൂന്നു സീറ്റുകൾ ഗ്രീൻ പാർടിക്ക് കിട്ടുമെന്നാണ് പ്രവചനം. യാഥാസ്ഥിതിക കക്ഷിയായ പീപ്പിൾസ് പാർടിക്കും ദയനീയ തോൽവിയാണ് ഉണ്ടായിരിക്കുന്നത്. പാർടി നേതാവ് മാക്‌സിം ബെർണിയെ പോലും തന്റെ മണ്ഡലമായ ക്യൂബെകിൽ തോൽവിയുടെ രുചിയറിഞ്ഞു. പാർടിയുടെ ഏക എം.പി. പക്ഷേ വിജയിച്ചു–ബൂസ് മണ്ഡലത്തിലെ റിച്ചാഡ് ലെവൂവിന്റെ ജയം പീപ്പിൾസ് പാർടിക്ക് ആശ്വാസമാണ്.