അരുവിക്കര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകളെ തുടർന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി കെ മധുവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. അരുവിക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശബരിനാഥിനെതിരെ വി കെ മധുവിനെയായിരുന്നു ആദ്യം സി പി എം സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റിയ പാർട്ടി നേതൃത്വം മധുവിന് പകരം ജി.സ്റ്റീഫനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ഇതിനെ തുടർന്ന് മധു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് സ്വയം വിട്ടുനിൽക്കുകയായിരുന്നുവെന്നാണ് ആരോപണം.
അരുവിക്കര നിയോജകമണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥി ജി സ്റ്റീഫൻ വിജയിച്ചിരുന്നുവെങ്കിലും പ്രചാരണത്തിൽ നിരവധി വീഴ്ചകൾ സംഭവിച്ചിരുന്നതായി പ്രവർത്തകർക്കിടയിൽ പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് സി പി എം ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മീഷനെ പരാതികൾ അന്വേഷിക്കുന്നതിനു വേണ്ടി ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ മധുവിനെതിരെ അച്ചടക്ക നടപടി. തിരുവനന്തുപുരം ജില്ലാ പഞ്ചായത്തിന്റെ മുന്‍ അധ്യക്ഷനും സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സെക്രട്ടറിയുമാണ് വി.കെ.മധു.