ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ രാജിക്ക് ശേഷം പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ആരായിരിക്കും? ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അങ്കലാപ്പ്. മുഖ്യമന്ത്രിയാകാനുള്ള വാഗ്ദാനം അംബിക സോണി നിരസിച്ചു. സിഖ് സമുദായത്തിൽ പെട്ട ആൾ ആയിരിക്കണം മുഖ്യമന്ത്രി ആകേണ്ടതെന്നും ഇത് സംഭവിച്ചില്ലെങ്കിൽ പഞ്ചാബിലെ കോൺഗ്രസ് ചിതറിപ്പോകുമെന്നും സോണി പാർട്ടിക്ക് മുന്നറിയിപ്പ് നൽകി.
സോണി വിസമ്മതിച്ചതിനെ തുടർന്ന് നവജ്യോത് സിദ്ദുവും അദ്ദേഹത്തിന്റെ അടുത്ത സഹായി സുഖ്ജീന്ദർ രൺധാവയും സുനിൽ ജഖറും ഇപ്പോൾ മത്സരരംഗത്തുണ്ട്.
രൺധാവയ്ക്ക് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നു. എന്നാൽ, താൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്ന് സുഖ്ജീന്ദർ രൺധാവ പറയുന്നുണ്ട്. രണ്ടു മൂന്ന് മണിക്കൂറിനകം ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് ഒരു സിഖ് സംസ്ഥാനമാണെന്നും സിഖുകാരനായ മുഖ്യമന്ത്രി ആണ് നല്ലതെന്നും കോൺഗ്രസ് എംഎൽഎ പർമീന്ദർ പിങ്കി പറഞ്ഞു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കൻ, ഹരീഷ് ചൗധരി, പഞ്ചാബ് ഇൻചാർജ് ഹരീഷ് റാവത്ത് എന്നിവർ എംഎൽഎമാരെ വീണ്ടും വിളിച്ച് അവരുടെ അഭിപ്രായം തേടിക്കൊണ്ടിരിക്കയാണ്. ഇന്ന് വൈകീട്ടു മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നാണ് നേതൃത്വത്തിൽ ധാരണ.