മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്‌ററന്‍ അമരീന്ദര്‍ സിങ് ഡെല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച ഡെല്‍ഹിയിലെത്തിയ ക്യാപ്റ്റന്‍ താന്‍ രാഷ്ട്രീയക്കാരെ ആരെയും കാണുന്നില്ലെന്നാണ് പറഞ്ഞുകൊണ്ടിരുന്നതെങ്കിലും വരവിന്റെ ഉദ്ദേശ്യം എല്ലാവര്‍ക്കും വ്യക്തമായിരുന്നു. അമിത് ഷായെ കണ്ടതിനു പിന്നാലെ അമരീന്ദര്‍ ബി.ജെ.പി.യിലേക്കെന്ന വാര്‍ത്ത പരന്നുകഴിഞ്ഞു. രാജ്യസഭാംഗമാക്കിയ ശേഷം കേന്ദ്ര കൃഷിമന്ത്രിയായി നിയോഗിക്കുമെന്നും കര്‍ഷക സമരം ഒത്തുതീര്‍ക്കാനുള്ള ചുമതല നല്‍കുമെന്നും തലസ്ഥാനത്ത് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രിയുടെ കസേര ഉപേക്ഷിച്ചതിന് ശേഷം ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആദ്യമായാണ് ഡൽഹിയിൽ എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള അദ്ദേഹത്തിന്റെ വസതിയിലെ കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടുനിന്നു. ജെപി നഡ്ഡയും ഒപ്പം ഉണ്ടായിരുന്നുവെന്നു റിപ്പോർട്ടുണ്ട്.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നുള്ള നവജ്യോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ പഞ്ചാബിൽ കോൺഗ്രസ്സ് ആശയക്കുഴപ്പത്തിലാണ്. അത്തരമൊരു സാഹചര്യത്തിൽ, ക്യാപ്റ്റന്റെ ഈ കൂടിക്കാഴ്ച പഞ്ചാബിലെ രാഷ്ട്രീയ ചൂട് കൂടുതൽ വർദ്ധിപ്പിച്ചിരിക്കയാണ് . അമരീന്ദര്‍-സിദ്ദു ഭിന്നത മൂര്‍ച്ഛിച്ചപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അമരീന്ദറിനെ കൈവിടുകയും സിദ്ദുവിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തല്‍സമയം തന്നെ അദ്ദേഹം ബി.ജെ.പി.യിലേക്ക് പോകുന്നു എന്ന വാര്‍ത്ത പരക്കുകയും ചെയ്തിരുന്നു. അമിത് ഷായുമായും നരേന്ദ്രമോദിയുമായും അമരീന്ദര്‍ വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിക്കുകയും ഡെല്‍ഹിയില്‍ വന്ന് സന്ദര്‍ശിക്കുകയും ചെയ്തു വന്നിരുന്നു.