കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് പന്ത്രണ്ടു വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ വവ്വാലുകളിൽ നിന്നും ശേഖരിച്ച വിവിധ സാമ്പിളുകളിൽ നിപയുടെ സാന്നിദ്ധ്യം കണ്ടെത്തി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. രണ്ടിനം വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ് നിപവൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്. ആന്റിബോഡി കണ്ടെത്തിയതിനാൽ തന്നെ ഇവയുടെ ശരീരത്തിൽ നിപ വൈറസ് ഉണ്ടായിരുന്നു എന്ന് ഉറപ്പാക്കാനാവും.
പന്ത്രണ്ടു വയസ്സുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് 164 പേരുടെ രക്ത-സ്രവ സാമ്പിളുകള്‍ പരിശോധയ്ക്ക് അയക്കുകയും ഐസോലേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ സജ്ജീകരിക്കുകയും ഒക്കെ ചെയ്തിരുന്നെങ്കിലും ഭാഗ്യവശാല്‍ ഒരാള്‍ക്കു പോലും രോഗബാധ ഉണ്ടായില്ല. അതോടെ ഭീതി ഒഴിയുകയും ചെയ്തു.
മൂന്ന് വർഷം മുൻപ് പേരാമ്പ്രയിലാണ് ആദ്യം നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ അന്ന് നടത്തിയ പരിശോധനകളിലൊന്നും വൈറസിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇക്കുറി കേന്ദ്ര സംഘം വിവിധയിടങ്ങളിൽ നിന്നുള്ള പഴവർഗങ്ങൾക്കു പുറമെ വവ്വാൽ, കാട്ടുപന്നി, ആട് എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചിരുന്നു.