36 പുതിയ മന്ത്രിമാരെ നിയോഗിച്ചുകൊണ്ട് നരേന്ദ്രമോദി തന്റെ കാബിനറ്റ് ചരിത്രത്തിലെ ഏറ്റവും വലിയതാക്കി മാറ്റി. ഒന്നാം മോദി മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം ആദ്യം വെറും 46 ആയിരുന്നു. ഇപ്പോളിതാ പരമാവധി 81 പേരെ ഉള്‍പ്പെടുത്താവുന്ന കാബിനറ്റില്‍ അംഗസംഖ്യ 78. മുറി ഏകദേശം കുത്തി നിറച്ചതിനു പിന്നിലും ചില തന്ത്രങ്ങള്‍ ഉണ്ട്.
പ്രധാനമായും ഭരണത്തിലെ വന്‍ പരാജയങ്ങളില്‍ നിന്നും മുഖം രക്ഷിക്കുക എന്നതു തന്നെയാണ്. അതിന് പ്രധാന കാരണം ബി.ജെ.പി.ക്ക് രാഷ്ട്രീയമായ നിലനില്‍പ് ആണ്. അടുത്ത വര്‍ഷം ആദ്യം അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പാണ്–അഭിമാന സംസ്ഥാനമായ യു.പി. ഉള്‍പ്പെടെ. പഞ്ചാബ്, ഉത്താരഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് മറ്റുള്ളവ.
ഈ വര്‍ഷം നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരളം, തമിഴ്‌നാട്, ബംഗാള്‍ തുടങ്ങിയ ഇടങ്ങളില്‍ കിണഞ്ഞു ശ്രമിച്ചിട്ടും ബി.ജെ.പി.ക്ക് നിരാശ മാത്രമായിരുന്നു. രാജ്യത്ത് ബി.ജെ.പി. ഇതര ശക്തികള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന ഇലക്ഷനായിരുന്നു ഇപ്പോള്‍ നടന്നത്. അടുത്ത വര്‍ഷവും അത് ആവര്‍ത്തിച്ചാല്‍ ഫലം ബി.ജെ.പി.ക്ക് വലിയ തിരിച്ചടിയായി മാറും. അതിനാല്‍ മോദി ശ്രദ്ധിച്ച പ്രധാന കാര്യം തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ മന്ത്രിമാര്‍ക്ക് കാബിനറ്റില്‍ സ്ഥാനം നല്‍കുക എന്നതാണ്.
36 പുതിയ മന്ത്രിമാരില്‍ 7 പേരും ഒറ്റ സംസ്ഥാനത്തില്‍ നിന്നാണ്–യു.പി.യില്‍ നിന്ന്. മൊത്തം നോക്കിയാലോ 16 മന്ത്രിമാരാണണ് ഈ ഒറ്റ സംസ്ഥാനത്തില്‍ നിന്നുള്ളത്. അതേസമയം ഭാവി സാധ്യത കുറഞ്ഞ പഞ്ചാബില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഓരോ മന്ത്രിമാര്‍ മാത്രമേയുള്ളൂ.