കേരളത്തില്‍ കടകളും വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതില്‍ വീണ്ടും ചില ഇളവുകള്‍ സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ തൃപ്തിയില്ലെന്നു വ്യക്തമാക്കിയും കച്ചവടക്കാരുടെ അസംതൃപ്തി പ്രകടമാക്കിയും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി. നസറുദ്ദീന്‍ രംഗത്തു വന്നു. കേരളത്തിലെ മുഴുവൻ കടകളും എന്നും തുറക്കാൻ അനുവദിക്കുന്നില്ലെങ്കിൽ 15 മുതൽ തങ്ങൾ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് നസുറുദ്ദീൻ പ്രഖ്യാപിച്ചു.
ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി റേറ്റ് 15 ന് മുകളിലുള്ള, ട്രിപ്പിള്‍ ലോക് ഡൗണ്‍ ബാധകമായ ഡി-വിഭാഗത്തില്‍ ഒഴികെയുള്ള പ്രദേശങ്ങളിലാണ് പുതിയ ഇളവ് അനുവദിച്ചിരിക്കുന്നത്. ഡി കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിൽ കടകളുടെ പ്രവർത്തന സമയം രാത്രി 8 വരെയാക്കി. ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ഇടപാടുകാര്‍ക്കും വന്ന് ഇടപാട് നടത്താവുന്നതാണെന്ന് സര്‍ക്കാര്‍ പറഞ്ഞു.