ജൂലൈ 10 ന് കോപ്പ അമേരിക്ക ഫൈനലിന് പന്തുരുളുന്നത് റിയോ ഡി ജനീറോ യിലെ മരക്കാനാ സ്റേഡിയത്തിലാണെങ്കിലും ആവേശം മുഴുവനും കേരളത്തിലാണ്.ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ -അർജന്റീന സ്വപ്‌നഫൈനൽ പക്ഷേ കേരളത്തിൽ അയ്യപ്പനും കോശിയുമാണ്.14 തവണ കോപ്പ അമേരിക്ക കപ്പ് നേടിയ അർജന്റീനയും 9 തവണ നേടിയ ബ്രസീലും നേർക്കുനേർ വരുന്നതിന്റെ ആവേശത്തിൽ ബ്രസീൽ ആരാധകർ അയ്യപ്പനും അർജന്റീന ആരാധകർ കോശിയുമായി ചേരിതിരിഞ്ഞു കഴിഞ്ഞു. ഫൈനൽ വരെയുള്ള മല്സരങ്ങളിൽ ആവേശോജ്വലമായ ഒരുകളിയും ഇരുടീമുകളും ഇതേവരെ നടത്തിയിട്ടില്ലെന്നത് സത്യമായിരിക്കെ ഫാൻ ഗ്രുപ്പുകളിൽ അതൊരു വിഷയമേ അല്ല.
എം എം മണിയാശാനാണ് അർജന്റീന ഫാൻസിന്റെ ക്യാപ്റ്റൻ. കടകംപള്ളിസുരേന്ദ്രൻ ബ്രസീൽഫാൻസ്‌ക്യാപ്റ്റനും. ‘’ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ,അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല…’’ പിണറായിയുടെ ഈ പഞ്ച് ഡയലോഗിനൊപ്പം ചെഗുവേരയുടെഅർജൻ്റീന മറഡോണയുടെഅർജൻ്റീന അർജന്റീനയുടെഫാൻ… Vomos Argentina എന്നതാണ് മണിയാശാന്റെ ടാഗ്‌ലൈൻ.
ഇത്തവണ കോപ്പ അമേരിക്ക ഞങ്ങളങ്ങ് എടുക്കുവാ ഈ കോപ്പ ഞങ്ങൾക്ക് വേണം എന്നതായിരുന്നു കടകം പള്ളിയുടെ ടാഗ്‌ലൈൻ.മരക്കാനയിൽ നമുക്ക് കാണാം എന്ന് മണിയാശാനെ പരസ്യമായി വെല്ലുവിളിച്ചാണ് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റ്.സ്‌പീക്കർ എം ബി രാജേഷും അർജന്റീന പക്ഷക്കാരനാണ്.
നേതാക്കന്മാർ അങ്ങനെ ആവേശത്താൽ ജ്വലിക്കുമ്പോൾ അണികളും ഒട്ടും കുറക്കുന്നില്ല
‘പണ്ട് കൊടിവാങ്ങാൻ കാശില്ലാത്ത സമയത്ത് ഹാന്സിന്റെ മഞ്ഞക്കവറും വീൽ ഡിറ്റര്ജെന്റിന്റെ പച്ചക്കവറും കൂട്ടിച്ചേർത്ത് കൊടിയുണ്ടാക്കി തുടങ്ങിയ ആരാധനയാണ് ബ്രസീലിനോട് ഇനിയൊരു നൂറ്റാണ്ട് ബ്രസീൽ കപ്പടിച്ചില്ലെങ്കിലും ആ സ്നേഹത്തിന് ഒരു കുറവും ഉണ്ടാകില്ല’ ഒരു കട്ട ബ്രസീൽ ഫാനിന്റെ സ്റ്റാറ്റസാണ്.
2014ലെ ജർമ്മനിയോടുള്ള 7 ഗോൾ തോൽവി ആഘോഷിച്ചു വരുന്ന അർജന്റീന ഫാനിനോട് ”പിന്നിട്ട വഴിയിലെങ്ങോ കാലിൽ തറച്ച ജർമ്മനിയെന്ന മുള്ളിനെ ഞങ്ങൾ എന്നോ മറന്നു.മുനയൊടിഞ്ഞ ആ പഴയമുള്ളിന് ഈ വഴിയിൽ ഞങ്ങളെ കുത്തിനോവിക്കാനാവില്ല ഞങ്ങൾക്ക് നോവില്ല” എന്ന് ചുട്ട മറുപടികൊടുക്കുന്നുണ്ട്.
”സത്യത്തിൽ ഞാൻ ആഗ്രഹിക്കുന്നത് കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന ജയിക്കണം എന്നാണ്. കാരണം അത് മെസ്സിയോടുള്ള ആദരവ് ആണ്. മെസ്സി എന്നത് ലോകത്തര ഫുട്‌ബോളർ ആണ്. പക്ഷേ അദ്ദേഹത്തിന്റെ കരിയറിൽ രാജ്യത്തിന് വേണ്ടി ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ നിഷ്കളങ്കമായ കരച്ചിൽ ലോകം കണ്ടതാണ്. ഈ കോപ്പ കഴിഞ്ഞാൽ വീണ്ടും കരയാനുള്ള സാഹചര്യവും ആ പാവത്തിന് ഇല്ല. അതിനാൽ എല്ലാ ബ്രസീൽ ഫാൻസുകാരും മുഹമ്മദ് എന്ന കുരുന്നിന് വേണ്ടി കൈകോർത്തതുപോലെ പാവം മെസ്സിക്ക് വേണ്ടിയും കൈകോർക്കുക. നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് മെസ്സിയെന്ന ആ പാവം മനുഷ്യന് ജീവിതാവസാനം വരെ സന്തോഷിക്കാനുള്ള ഒരു സാഹചര്യമാണ് ഒരുക്കുക. സംഘിയാണെങ്കിലും മലയാളികൾ ഇലക്ഷന് നിന്ന് തോറ്റ് തോറ്റ് ജീവിതം ഹോമിച്ച ഒ. രാജഗോപാലിന് വേണ്ടി പോലും നിന്നില്ലേ ? മെസ്സിയെന്ന ആ പാവത്തിന് വേണ്ടി എല്ലാവരും ഒന്നിക്കുക. ഒരു തവണത്തേയ്ക്ക് മാത്രം. പ്ലീസ്” എന്നാണ് ഒരു അർജന്റീന ആരാധകന്റെ അഭ്യർത്ഥന.
കളർ ടിവിയിൽ ലോകകപ്പ് നേടുന്നത് കാണാൻ ഇതുവരെ ഭാഗ്യമില്ലാത്തയാളുകളാണ് അർജന്റീന ഫാൻസ് എന്ന് നീട്ടി ഒരുമുഴം കയർ ഖത്തറിലേക്കും ഇടുന്നുണ്ട് ബ്രസീൽ ഫാൻസ്. ട്രോളുകളിൽ മുന്നിൽ നിൽക്കുന്നത് മെസ്സിയാണ്.രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ ഫോം ഔട്ട് ആകുന്നുവെന്ന ആരോപണം തുടക്കകാലം മുതലേ വേട്ടയാടുന്ന മെസ്സി ട്രോളർമാരുടെ ഇഷ്ടതാരമാണ്.അഭിനയ പ്രതിഭയായ നെയ്മറിന് ഇത്തവണ ഓസ്കാർ അവാർഡ് ലഭിക്കുമെന്നാണ് ട്രോളപക്ഷം.
ചില വിലയിരുത്തലുകൾ നിക്ഷ്പക്ഷമാണ്..’’അർജന്റീനയുടെ കളി പലപ്പോഴും മെസ്സിയിൽ കേന്ദ്രീകൃതമാവുന്നുണ്ട് .ഡി മരിയയുടെ കാലുകളിൽ പന്ത് എത്തുമ്പോഴാണ് കളി കുറച്ചെങ്കിലും ടീമിന്റേതായി മാറുന്നത്.അഗ്യുറെ പഴയ പ്രതാപത്തിന്റെ നിഴലിൽ മാത്രമാണ്.എന്നാൽ ബ്രസീലാകട്ടെ നെയ്മറെ വല്ലാതെ ആശ്രയിക്കുന്നില്ല.ഒരു ടീമെന്ന നിലയിൽ അവർക്കിടയിൽ ഒരു ഒത്തൊരുമയുണ്ട്.മാത്രമല്ല നെയ്മറെ പോലെ കളിയ്ക്കാൻ കഴിവുള്ള ഒരു കൂട്ടം താരങ്ങൾ ബ്രസീലിനുണ്ടുതാനും’’.ആ നിക്ഷ്പക്ഷതയിൽ പോലും ഒരു ബ്രസീൽ ടച്ച് ഉണ്ടോ എന്നാണു സംശയം.
ഫിഫയുടെ കണക്കനുസരിച്ച് ഇരു ദേശീയ ടീമുകളും തമ്മിൽ കളിച്ച 105 മത്സരങ്ങളിൽ അർജന്റീനയും ബ്രസീലും യഥാക്രമം 38 ഉം 41 ഉം വിജയങ്ങൾ നേടിയിട്ടുണ്ട്, 26 സമനിലകളോടെ. അർജന്റീനയ്ക്ക് 160 ഗോളുകളും ബ്രസീലിന് 163 ഗോളുകളുമുണ്ട്.എന്നാൽ ഈ കണക്കുകളെല്ലാം മാറിനിൽക്കുകയാണ് മലയാളികളുടെ ആവേശത്തിൽ. കോപ്പ അമേരിക്ക ഫൈനലുമായി ബന്ധപ്പെട്ട് പന്തയം വക്കുന്നവരും സജീവമാണ് കേരളത്തിൽ.കോവിഡ്ന്റെ ക്ഷീണത്തിൽ ആവേശം ഇത്തിരികുറവാണെങ്കിലും പരമ്പാരാഗത പന്തയം വെപ്പുകാർ ആവേശകരമായി തന്നെ പന്തയക്കളത്തിലുണ്ട്.