ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ചൈനീസ് താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയില്‍ കരുങ്ങിയേക്കുമോ എന്ന് അഭ്യൂഹം. പരിശോധനയില്‍ താരം പരാജയപ്പെട്ടാല്‍ അത് ഇന്ത്യയ്‌ക്ക് സ്വര്‍ണ നേട്ടമാകും. ഇന്ത്യയുടെ മീരാബായ് ചാനു നേടിയ വെള്ളി മെഡല്‍ സ്വര്‍ണമായി മാറും.
ഷിഹൂയി ഹൗവിനോട് നാട്ടിലേക്ക് തിരിച്ചുപോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോർട് ചെയ്തു.
ഭാരോദ്വാഹനം 49 കിലോഗ്രാം വിഭാഗത്തില്‍ 210 കിലോഗ്രാം ഉയര്‍ത്തി ഒളിമ്പിക് റെക്കോഡോടെയാണ് ചൈനീസ് താരം സ്വര്‍ണം നേടിയത്. സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയുമായി ആകെ 202 കിലോഗ്രാമാണ് മീരാബായ് ചാനു ഉയര്‍ത്തിയത്. 194 കിലോഗ്രാമുമായി ഇൻഡൊനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. 2000-ലെ സിഡ്നി ഒളിമ്പിക്സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വാഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്.