തന്‍റെ പ്രൈവറ്റ് സെക്രട്ടറി സി പി എം കാരനാണെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വിമർശനങ്ങൾക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ രൂക്ഷ പരാമർശവുമായി സാമൂഹിക മാധ്യമത്തിലൂടെ തന്നെ പ്രതികരിച്ചു. പ്രൈവറ്റ് സെക്രട്ടറിയായ മുൻ ഫുഡ് സേഫ്റ്റി കമ്മീഷണർ കെ.അനിൽകുമാർ മാർക്സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചിലർ പ്രചാരണം നടത്തുന്നുണ്ട്. അദ്ദേഹം ലോ കോളേജിൽ തന്നോടൊപ്പം സജീവ കെ എസ് യു പ്രവർത്തകനായിരുന്നു. ഗുരുവായൂർ ദേവസ്വത്തിന്‍റെ അഡ്‌മിനിസ്ട്രേറ്റർ സ്ഥാനത്ത് അനിൽകുമാറിനെ ശുപാർശ ചെയ്തത് ജി കാർത്തികേയനും രമേശ് ചെന്നിത്തലയുമാണെന്നും താൻ ഈ സ്ഥാനത്ത് എത്തിയതിൽ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും വി ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു :
എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചരണം നടത്തുന്നുണ്ട്. അദ്ദേഹം ഞാൻ ലോ അക്കാദമി ലോ കോളേജിൽ പഠിക്കുമ്പോൾ എന്നോടൊപ്പം സജീവ കെ എസ് യു പ്രവർത്തകനായിരുന്നു.
മാത്രമല്ല, എ.കെ. ആൻറണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ അദ്ദേഹം ഗുരുവായൂർ ദേവസ്വത്തിന്റെ അഡ്മിനിസ്ടേറ്ററായിരുന്നു. അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തത് ജി.കാർത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നു.
ഞാനീ സ്ഥാനത്ത് എത്തിയതിൽ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നത്.