കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ള ബിജെപി നേതാക്കളെ വിജിലൻസ് ലക്ഷ്യമിട്ടതിനു പിന്നാലെ ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്. കേരളത്തിലെ ബിജെപി വലിയ കുരുക്കിലാണ് ഇപ്പോൾ പെട്ടിരിക്കുന്നത് എന്നത് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇതോടെ വികസിക്കുന്നത്.
അബ്‌ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്‌ഡെന്നാണ് വിവരം. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നാണ് അബ്‌ദുളളക്കുട്ടിക്ക് എതിരായ ആരോപണം. അബ്‌ദുളളക്കുട്ടി റെയ്‌ഡുമായി സഹകരിക്കുന്നുണ്ട്.
2016ല്‍ കണ്ണൂര്‍ എം എല്‍ എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്.പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു.
എന്നാല്‍ 2018ല്‍ കണ്ണൂര്‍ കോട്ടയില്‍ ഒരു ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്‌തിരുന്നില്ല. ഈ ഇനത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ഡി ടി പി സിയില്‍ വിജിലന്‍സ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയല്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.