കൊവിഡ് കാലത്ത് ലോക്ഡൗണും കച്ചവട മാന്ദ്യവും പതിവായതോടെ ശരിക്കും പെട്ടു പോയത് ബാങ്കുകളിലെ നിക്ഷേപ ഏജന്റുമാരാണ്. കച്ചവടക്കാരില്‍ നിന്നുള്ള പ്രതിദിന, പ്രതിവാര നിക്ഷേപങ്ങള്‍ പിരിച്ചെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവരാണ് നിക്ഷേപ ഏജന്റുമാര്‍. കച്ചവടം ഇല്ലാത്തിടത്തും, കടകള്‍ തുറക്കാത്ത സാഹചര്യത്തിലും എന്ത് നിക്ഷേപം, എല്ലാ ഏജന്റുമാരും വളരെ ദുരിതത്തിലായിരിക്കയാണ്. കടകള്‍ തുറന്നും, കച്ചവടം കൂടിയും ഇരിക്കുമ്പോള്‍ മാത്രമാണ് ഇവരുടെ കീശയിലും ജീവിക്കാനുള്ള വരുമാനം ലഭിക്കുക. അതാണ് കഴിഞ്ഞ ഒട്ടേറെ മാസങ്ങളായി ഏതാണ്ട് ശൂന്യമായിരിക്കുന്നത്.
കേരള ഗ്രാമീണ ബാങ്കിലെ നിക്ഷേപ ഏജന്റുമാരാണ് ഇപ്പോള്‍ ദുരിത കഥയുമായി, അടിയന്തിര ആശ്വാസം അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ബേങ്കിന്റെ അറന്നൂറിലധികം വരുന്ന ഏജന്റുമാരാണ് ഇതോടെ ദുരിതത്തിലായത്. ഒന്നര മാസമായി ജോലി ചെയ്യാൻ കഴിയാത്തതിനാൽ വേതനവും ലഭ്യമല്ലാത്ത അവസ്ഥയാണ്.
കോവി ഡ് 19ന്റെ ഭാഗമായി തൊഴിൽ രഹിതരായ എല്ലാ വിഭാഗം തൊഴിലാളികൾക്കും ദേശീയ ദുരന്തനിവാരണമനുസരിച്ചുള്ള ആശ്വാസ വേതനം നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശമുണ്ട്. എന്നാൽ കേന്ദ്ര കേരള സർക്കാറുകളുടെ സംയുക്ത സംരഭവും പ്രമുഖ പൊതുമേഖല സ്ഥാപനവുമായ കേരള ഗ്രാമീൺ ബാങ്കിൽ ഈ ലോക്ക് ഡൗൺ കാലത്ത് അത്തരം സഹായങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന് കേരള ഗ്രാമീൺ ബാങ്ക് ഡപ്പോസിറ്റ് കളക്ടേർസ് യൂനിയൻ ഭാരവാഹികൾ പറയുന്നു. കേന്ദ്ര, സംസ്ഥാന ഭരണാധികാരികള്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി പി. കുഞ്ഞുമുഹമ്മദ് കിഴിശ്ശേരി പറയുന്നു. കേരളത്തിലെ മുഴുവന്‍ പാര്‍ലമെന്റംഗങ്ങള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.