മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ജീവനക്കാരുടെ വിശ്രമ മുറികള്‍ 98 ലക്ഷം രൂപ ചെലവാക്കി നവീകരിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ തുറന്ന കത്തയച്ചു. റസ്റ്റ് റൂം നവീകരിച്ച് സൗന്ദര്യവത്കരിക്കാനുള്ള നീക്കം ഖേദകരവും അപലപനീയവുമാണ്. അടിയന്തരമായി ചെയ്യേണ്ട വർക്കുകൾക്ക് മാത്രം അനുമതി നൽകി ബാക്കി തുക ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിനും പൊതുജനാരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനും വിനിയോഗിച്ച് മാതൃക കാട്ടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
അറ്റ കുറ്റ പണികൾ നടത്തുന്നത് ജീവനക്കാർക്ക് വിശ്രമിക്കാനുള്ള മുറികൾ
ക്ളിഫ്ഹൗസിനോട് ചേർന്ന്, ജീവനക്കാർക്ക് വിശ്രമിക്കാനുള്ള മുറികൾ ആണ് അറ്റ കുറ്റ പണികൾ നടത്തുന്നത്. ക്ളിഫ് ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ,ഗൺമാൻ, വനിതാ ജീവനക്കാർ,വീട്ടുജോലിക്കാർ എന്നിവർക്കുള്ള വിശ്രമ മുറികളാണ് ഇവ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് ഇതിന്റെ നിർമ്മാണ കരാർ. നിർമ്മാണ മേൽനോട്ടം പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗത്തിനാണ്. അടിയന്തരമായി ചെയ്യേണ്ട ജോലികൾ ടെൻഡർ ഇല്ലാതെ സർക്കാരിന്റെ അക്രെഡിറ്റഡ് കരാറുകാർക്ക് നൽകാറുണ്ട്.