തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയ്‌ക്കെതിരെ ഒന്നിലേറെ തവണ വധശ്രമം ഉണ്ടായി എന്ന് സഹോദര പുത്രി രചിച്ച പുസ്തകത്തിൽ വെളിപ്പെടുത്തൽ. തീയിട്ടും വെടിവെച്ചും അപകടം ഉണ്ടാക്കിയും ചിത്തിരത്തിരുനാളിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു. മഹാരാജാവിന്റെ സഹോദര പുത്രി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി രചിച്ച ‘ഹിസ്റ്ററി ലിബറേറ്റഡ്: ദ ശ്രീചിത്ര സാഗ’ എന്ന പുതിയ പുസ്തകത്തിലാണ് ഞെട്ടിപ്പിക്കുന്ന വധ ശ്രമത്തിന്റെ കഥ പുറത്തു വിട്ടത്.
ചിത്തരി തിരുനാള്‍ കുട്ടിയായിരുന്നപ്പോള്‍ ആണ് രണ്ടു വധശ്രമങ്ങള്‍. രാത്രിയില്‍ അടുത്ത മുറിയില്‍ കിടന്നുറങ്ങുകകയായിരുന്ന മഹാറാണി സേതു പാര്‍വതി ബായി ഇടയക്ക് ഞെട്ടി ഉണര്‍ന്ന് ചിത്തിര തിരുനാള്‍ കിടന്നുറങ്ങിയ മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ കണ്ടത് ഒരാള്‍ കുട്ടിയുടെ മെത്തയില്‍ മെഴുകുതിരി കത്തിച്ചു വെക്കുന്നതാണ്. അല്പം വൈകിയിരുന്നെങ്കില്‍ മെത്തയിലും പുതപ്പിലും തീ ആളി പടര്‍ന്നേനെ.

കൊല്ലത്തെ ഒരു പ്രമുഖന്‍ തോക്ക് നല്‍കുകയും വധിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും ആലപ്പുഴ സ്വദേശി കുറ്റസമ്മതം നടത്തിയതിന്റെ വിവരവും പുസ്തകത്തിലുണ്ട്.

ചിത്തിര തിരുനാള്‍ മഹാരാജാവായി അധികാരം ഏറ്റെടുത്ത ദിവസം നഗരത്തിലൂടെ ഘോഷയാത്ര ഉണ്ടായിരുന്നു. മഹാരാജാവിന് കയറാനുള്ള തേരിന്റെ തുകല്‍ മൂടിയ ചട്ടം ഒരു വശം അറുത്തുവെച്ചിരുന്നു. തേരു മുന്നോട്ടെടുത്താല്‍ ഉടന്‍ നുകം പിളര്‍ന്ന് വണ്ടിയില്‍ ആള്‍ ഇരിക്കുന്ന ഭാഗം തല കീഴായി മറിയും. എഴുന്നള്ളത്ത് തുടങ്ങുന്നതിന് തൊട്ടു മുന്‍പ് കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി–പുസ്തകത്തിൽ പറയുന്നു.