Categories
exclusive

വ്യത്യസ്തനായൊരു മുസ്തഫ… മലപ്പുറത്തൂടെ പെരിന്തല്‍മണ്ണയിലേക്ക്

മലപ്പുറത്ത് മുസ്ലീംലീഗിനെ ഉപേക്ഷിച്ച് സി.പി.എമ്മിനെ സ്വീകരിച്ച ഒരു വ്യക്തി ഇത്തവണയും സി.പി.എം. പട്ടികയിലുണ്ട്. അയാളെ ഇറക്കിവിട്ടിരിക്കുന്നതോ പഴയ തട്ടകം തിരിച്ചുപിടിക്കാനും…
അത് കെ.പി. മുഹമ്മദ് മുസ്തഫ ആകുന്നു. മലപ്പുറം മൈലപ്പുറം സ്വദേശി. മലപ്പുറം നഗരസഭാ ചെയര്‍മാനായി അഞ്ചുവര്‍ഷം മുസ്ലീംലീഗിന്റെ മുഖമായ വ്യക്തിത്വം.
മുസ്ലിംലീഗ് ആയിരിക്കുമ്പോഴും ലീഗിന്റെ സ്വഭാവ ലക്ഷണങ്ങള്‍ ഒന്നും ഒരിക്കലും കാണിച്ചിട്ടില്ലാത്ത, രാഷ്ട്രീയശത്രുത വെച്ച് ഒരു കാര്യത്തെയും സമീപിക്കാത്ത, ഔപചാരികതയ്ക്കപ്പുറത്തെ വ്യക്തിയായി മാത്രമേ മുസ്തഫയെ പരിചയപ്പെടുന്നവര്‍ക്ക് അദ്ദേഹത്തെ അടയാളപ്പെടുത്താന്‍ കഴിയൂ.
നടപ്പിലും ശരീര ഭാഷയിലും വേഷത്തിലും മുസ്തഫ രാഷ്ട്രീയക്കാരനായി തോന്നില്ല.. പാന്റും ടീ ഷര്‍ട്ടും ഷൂവും ഇട്ട് ഊര്‍ജ്ജ്വസ്വലതയോടെ, മുന്നില്‍ നില്‍ക്കുന്ന മലപ്പുറം നഗരസഭാ ചെയര്‍മാനെയായിരിക്കും എല്ലാവര്‍ക്കും പരിചയമുണ്ടാകുക.
മുസ്ലീംലീഗിനെ വിട്ട് സി.പി.എമ്മിലേക്കുള്ള അടുപ്പം മുസ്തഫയുടെ മാനസികമായ പരിണാമത്തിന്റെ കൂടി കഥയാണ്….
സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായി പെരിന്തല്‍മണ്ണയില്‍ മല്‍സരത്തിനിറങ്ങുന്ന മുഹമ്മദ് മുസ്തഫയുടെ ഫേസ് ബുക്ക് കുറിപ്പ് അതു കൊണ്ടു തന്നെ വ്യത്യസ്തമായ ആത്മഭാഷണമായിത്തീരുന്നു…

പെരിന്തല്‍മണ്ണ നിയോജക മണ്ഡലം മലപ്പുറം ജില്ലയില്‍ പൊതുവെ ഇടതുപക്ഷസ്വാധീനം കൂടുതലുള്ള ഇടമാണ്. അവിടെ 2006-ല്‍ ജയിച്ചത് സി.പി.എമ്മിലെ വി.ശശികുമാര്‍ ആയിരുന്നു. പിന്നീട് മഞ്ഞളാംകുഴി അലി അവിടെ വന്നതോടെ മണ്ഡലം അലിക്കൊപ്പം പോയി. എന്നാല്‍ ഒരു മുന്‍ മുസ്ലീംലീഗുകാരനായ കെ.പി.മുഹമ്മദ് മുസ്തഫയിലൂടെ പെരിന്തല്‍മണ്ണ തിരിച്ചു പിടിക്കാം എന്ന് സി.പി.എം കരുതുന്നു. അതിനുള്ള കരുനീക്കങ്ങളുടെ ആദ്യപടിയാണ് മുസ്തഫയുടെ സ്ഥാനാര്‍ഥിത്വം തന്നെ.

thepoliticaleditor

ബിസിനസ്സുകാരനായ മുഹമ്മദ് മുസ്തഫയ്ക്ക് ഹോട്ടലുകളും മറ്റ് സംരഭങ്ങളും ഉണ്ട്. ഒരു ബിസിനസ്സുകാരന് ലഭിക്കാന്‍ പോകുന്ന എതിരാളിയും നല്ലൊരു ബിസിനസുകാരനാകുന്നതിന്റെ കൗതുകവും പെരിന്തല്‍മണ്ണയില്‍ കാണാന്‍ കഴിഞ്ഞേക്കും!!

മുസ്തഫയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം :

പ്രിയ സുഹൃത്തുക്കളെ സഹോദരി സഹോദരന്മാരെ. ഞാൻ മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവർത്തകൻ ആകുന്നത് 2002ലാണ്. മലപ്പുറത്തെ മൈലപ്പുറം വാർഡിൽ വൈസ് പ്രസിഡണ്ടായി എന്റെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. പിന്നീട് മലപ്പുറത്തിലെ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ പ്രസിഡൻറായി. മോട്ടോർ തൊഴിലാളി യൂണിയൻ വളരെ ശക്തമായി തന്നെ സംഘടിപ്പിച്ചു , പിന്നീട് ഇലക്ഷനിലൂടെ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ടായി. 2005 ൽ വലിയങ്ങാടിയിലും 2010ൽ മൈലപ്പുറത്തും മത്സരിച്ച് ജയിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ ആയി. എന്നാൽ കഴിയുന്ന രീതിയിൽ അഞ്ചു വർഷം ഞാൻ മലപ്പുറം മുനിസിപ്പാലിറ്റിയെ നയിച്ചു. ഒരു അഴിമതി ആരോപണങ്ങൾക്ക് ഇടയാക്കുകയോ അല്ലെങ്കിൽ ഒരു അഴിമതിക്ക് കൂട്ടു നിൽക്കാതെ അഞ്ചുവർഷം ഞാൻ പൂർത്തീകരിച്ചു.പിന്നീട് എനിക്ക് പാർട്ടിയിലെ ചില നേതാക്കളോടും ഉണ്ടായ അസ്വാരസ്യം മൂലം ഞാൻ എല്ലാ പ്രവർത്തനത്തിൽ നിന്നും മാറി നിന്നതാണ് . കഴിഞ്ഞ അഞ്ചുവർഷം എന്നെ നിങ്ങൾ ഒരു പാർട്ടി പരിപാടിക്ക് പോലും കണ്ടിട്ട് ഉണ്ടാവാൻ ഇടയില്ല. കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മൈലപ്പുറം വാർഡിൽ മാത്രം കുറച്ചു വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിച്ചു.അഞ്ചുവർഷത്തെ ഭരണ സമയത്ത് ഞാൻ ഒരു ഒരു പാർട്ടിയുടെ ചെയർമാനായി ഭരിച്ചിട്ടില്ല. എല്ലാ ജനങ്ങളെയും ഒരുപോലെ മാത്രമേ കണ്ടിട്ടുള്ളൂ. അവിടെ എൽഡിഎഫ് എന്നോ യുഡിഎഫ് എന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ നോക്കിയല്ല ഭരണം നടത്തിയത് . എന്നെ അറിയുന്ന എല്ലാവർക്കും അറിയാവുന്നതാണ്.മുസ്ലിം ലീഗിൻറെ പാർട്ടി അണികൾ എനിക്ക് നല്ല സ്നേഹവും സപ്പോർട്ടും പ്രോത്സാഹനവും നൽകിയിരുന്നു , ഞാൻ അവരെ എന്നും എൻറെ ഹൃദയത്തിൽ സ്ഥാനവും നൽകിയിരുന്നു. എന്നെ പരിചയമുള്ള ആരും എന്നെ വെറുക്കില്ല എന്ന് എനിക്ക് ഉറപ്പാണ്.മനുഷ്യരിൽ നിലപാടുകളിൽ ചിന്തകളിൽ മാറ്റം വന്നേക്കാം മനുഷ്യൻറെ ശരിയും തെറ്റുംമാറ്റം വന്നേക്കാം.ചില നേതാക്കളിൽ ആകൃഷ്ടരായെകാം.എനിക്ക് രാജിവെക്കാൻ ഒരു സ്ഥാനവുമില്ല. കഴിഞ്ഞ അഞ്ചുവർഷം മുസ്ലിംലീഗിലെ മെമ്പർഷിപ്പും ഇല്ല. ഇന്ത്യൻ ഭരണഘടനയിൽ അനുവദിച്ചു തന്നിട്ടുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യർക്കും തുല്യമാണ്.സഖാവ് പിണറായി വിജയൻ നേതൃത്വം കൊടുത്ത ഈഭരണം എന്നെ ഇടതുപക്ഷത്തേക്ക് ആകർഷിച്ചു ഇത്രയും വികസനവും, സാമൂഹ്യസുരക്ഷയും , ഉറപ്പാക്കിയ ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതിദുരന്തവും മഹാമാരിയും തരണം ചെയ്യാൻ ഒരു അച്ഛനെ പോലെ അദ്ദേഹം നമ്മുടെ കൂടെ നിന്ന് നമ്മെ നയിച്ചു. ലാൽസലാം.എനിക്ക് ആരോടും ഒരു പരാതിയോ വെറുപ്പോ ദേഷ്യമോ ഒന്നുമില്ല. എന്നെ അറിയുന്നവർക്ക് അറിയാം, തിരിച്ച് ഒരു നല്ല സുഹൃത്തായി നിൽക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ , ഞാൻ മനുഷ്യരെ വേർതിരിച്ച് കാണാറില്ല, ഞാൻ അത് പഠിച്ചിട്ടില്ല, എന്നാൽ ചെയ്യാൻ കഴിയുന്നത് ചെയ്യുക , ഒരാളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞാൽ അന്ന് സുഖമായി കിടന്നുറങ്ങാം എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ . എനിക്ക് നിങ്ങളോടൊക്കെ ഒന്നേപറയാനുള്ളൂ ഒരുപാട് ഇഷ്ടമാണ് എനിക്ക് എല്ലാവരെയും😍😍love you all 💓എൻറെ പ്രവർത്തികൊണ്ട് ആർക്കെങ്കിലും വല്ല ഉപദ്രവവും ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തുവാൻ ഞാൻ സന്നദ്ധനാണ്.എനിക്ക് ശത്രുക്കൾ ഇല്ല എന്നുതന്നെ പറയാം, എനിക്ക് മിത്രങ്ങളെ ഉള്ളൂ . എൻറെ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചവർ എൻറെ അടുത്ത സുഹൃത്തുക്കളാണ്. ജീവിതത്തിൽ ആവശ്യമായതെല്ലാം സർവ്വശക്തൻ എനിക്ക് നൽകിയിട്ടുണ്ട്.ഞാൻ കച്ചവടം എന്ന തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു വ്യക്തിയാണ്. രാഷ്ട്രീയം ഒരു സേവന മാർഗ്ഗമായി ഞാൻ കാണുന്നത് അല്ലാതെ സമ്പാദിക്കാനുള്ള ഒരു തൊഴിലായി അല്ല.ശിഷ്ടകാലം ജനങ്ങളെസേവിച്ചു ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു അതിന് കിട്ടുന്ന ഒരു അവസരവും ഇനി ഞാൻ പാഴാക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു നല്ല ജനസേവകൻ ആയി ജീവിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത് , അതിന് സർവ്വശക്തൻ എനിക്ക് കഴിവും ബുദ്ധിയും വിവേകവും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു കൊള്ളുന്നു..നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും പിന്തുണയും ഉണ്ടാകണമെന്ന് വിനീതമായി ഞാൻ അപേക്ഷിച്ചുകൊള്ളുന്നു

സ്നേഹപൂർവ്വം

KP മുഹമ്മദ്‌ മുസ്തഫ

Spread the love
English Summary: EX- MUSLIM LEAGUE LEADER EMERGES AS CPM CANDIDATE IN PAERINTHALMANNA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick