സംസ്ഥാനത്തെ വാക്സിന് ക്ഷാമത്തിന് താത്കാലിക പരിഹാരമായി. 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്സിൻ ഇന്നലെ തിരുവനന്തപുരത്തു എത്തിച്ചു. ഇതര ജില്ലകൾക്കും വാക്സിൻ ലഭിക്കും. എല്ലാ ജില്ലകളിലേക്കും വാക്സിൻ വീതിച്ചു നൽകും.
ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കരുതല്‍ ശേഖരമായി 510 മെട്രിക് ടണ്‍ ഓക്സിജന്‍ ഉണ്ടെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാക്സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്നുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം സ്ളോട്ട് ലഭിക്കുന്നില്ല . വാക്സിന്റെ ദൗർലഭ്യമാണ് അതിന്റെ കാരണം. കേരളത്തിൽ ഇപ്പോൾ 3, 68,840 ഡോസ് വാക്സിൻ മാത്രമാണ് ഉള്ളത്– മുഖ്യ മന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു..
നിലവിൽ വാക്സിനുയരുന്ന ഡിമാന്റനുസരിച്ച് കുറേ ദിവസങ്ങൾ മുൻകൂട്ടി സ്ളോട്ടുകൾ അനുവദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ പരമാവധി വാക്സിൻ സ്റ്റോക്കിൽ ഉണ്ടാവുകയും സ്ളോട്ടനുവദിക്കുന്ന കേന്ദ്രങ്ങളിൽ അതു ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുകയും വേണം. പക്ഷേ, വാക്സിൻ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാൽ ഇതു സാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.
നിലവിൽ വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്സിൻ തൊട്ടുമുൻപുള്ള ദിവസമാണ് ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നത്. ആ രീതിയിൽ അടുത്ത ദിവസത്തേക്കുള്ള സ്ളോട്ടുകൾ ഇന്നു രജിസ്ട്രേഷനായി അനുവദിക്കുമ്പോൾ അല്പ സമയത്തിനുള്ളിൽ തീരുകയാണ്. ആ ദിവസം അതിനു ശേഷം വെബ്സൈറ്റിൽ കയറുന്ന ആളുകൾക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്ളോട്ടുകൾ കാണാൻ സാധിക്കില്ല.