ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എം എം മണി. ഗവർണർ നാറി എന്നാണ് മണിയാശാന്റെ ആക്ഷേപം.കട്ടപ്പനയിൽ നടന്ന ഇടതു മുന്നണി പൊതുയോഗത്തിലായിരുന്നു മണിയുടെ അധിക്ഷേപ പരാമർശം. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ ഈ മാസം ഒൻപതാം തീയതി ഇടുക്കി എൽ ഡി എഫ് ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അതേദിവസം ഗവർണർ ഇടുക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ഈ പരിപാടിക്ക് ഗണർണറെ ക്ഷണിച്ചതിനെ വിമർശിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മണി.
” ഈ (വ്യാപാരി വ്യവസായി ഏകോപന സമിതി) പരിപാടിയിൽ പ്രസംഗിക്കാൻ ആരും പോകരുത്. ഗവർണർ നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ്. നിങ്ങളെല്ലാം തിരഞ്ഞെടുത്ത ജനപ്രതിനിധികൾ പാസാക്കിയതാ നിയമം. ബില്ലിൽ ഒപ്പിടുന്നില്ല. അത് ഒപ്പിടാത്ത നാറിയെ കച്ചവടക്കാർ പൊന്നുകൊണ്ട് സ്വീകരിക്കുകയെന്ന് പറഞ്ഞാൽ ശുദ്ധമര്യാദകേടാണെന്നാണ് എന്റെ അഭിപ്രായം. കച്ചവടക്കാർ ജനങ്ങളുടെ ഭാഗമല്ലേ. നിങ്ങൾ ഭൂട്ടാനിൽ നിന്ന് വന്നതാണോ? ഈ നാറിയെ പേറാൻ നിങ്ങൾ പോകേണ്ടതില്ല. അന്ന് ഇടുക്കി ജില്ല പ്രവർത്തിക്കണമോയെന്ന് നമുക്ക് തീരുമാനിക്കാമല്ലോ. സമയമുണ്ട്. നിങ്ങൾ പുനരാലോചിക്കണമെന്നാണ് എന്റെ അഭിപ്രായം.”–മണി പ്രസംഗിച്ചു.