പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-സിപിഎം-കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു സഖ്യം സാധ്യമാണെന്ന് മമത ബാനര്‍ജി. ആദ്യമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി കൂടിയായ മമത ഇത്തരം ഒരു അയവുള്ള സമീപനം സ്വീകരിക്കുന്നത്.
ഇന്ന് ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് ഈ പ്രതികരണം ഉണ്ടായത്. മമത ബാനർജി, അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷന്റെ പേര് നിർദ്ദേശിച്ചു എന്നതും ശ്രദ്ധേയമായി.
സംസ്ഥാനങ്ങളില്‍ അവിടുത്തെ സാധ്യത മുഴുവന്‍ ഉപയോഗിച്ചുള്ള സഖ്യവും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ജനുവരി രണ്ടാം വാരത്തോടെ സീറ്റ് വിഭജനം നടത്തും.
“സഖ്യം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് എല്ലാ പാർട്ടികളും ഏകകണ്ഠമായി തീരുമാനിച്ചു. രാജ്യത്തുടനീളം കുറഞ്ഞത് 8-10 മീറ്റിംഗുകളെങ്കിലും ഒരുമിച്ച് നടത്തും.”–യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. സംസ്ഥാന തലത്തിൽ സീറ്റ് വിഭജന ചർച്ചകൾ നടക്കുമെന്നും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ മുന്നണിയുടെ ഉന്നത നേതൃത്വം അത് പരിഹരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
“തമിഴ്നാട്, കേരളം, തെലങ്കാന, ബിഹാർ, യുപി, ഡൽഹി അല്ലെങ്കിൽ പഞ്ചാബ് എന്നിവിടങ്ങളിലെ എല്ലാം സീറ്റ് വിഭജനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും”–ഖർഗെ പറഞ്ഞു.
സഖ്യത്തിന്റെ പ്രധാനമന്ത്രി മുഖത്തെ ക്കുറിച്ച് ചോദിച്ചപ്പോൾ, “ആദ്യം വിജയിക്കണം, വിജയിക്കാൻ എന്തുചെയ്യണമെന്ന് ചിന്തിക്കുന്നു . എംപിമാർ ഉണ്ടാകുന്നതിന് മുമ്പ് പ്രധാനമന്ത്രിയെ കുറിച്ച് ചർച്ച ചെയ്തിട്ട് എന്ത് കാര്യം. ഞങ്ങൾ ഒരുമിച്ച് ഭൂരിപക്ഷം നേടാൻ ശ്രമിക്കും”.–ഖർഗെ പ്രതികരിച്ചു.