കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും കേരളം കൃത്യമായ പ്രപ്പോസൽ നൽകുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ രൂക്ഷമായി വിമർശിച്ചു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണ് — മന്ത്രി പറഞ്ഞു. വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല- കേന്ദ്ര മന്ത്രി അവകാശപ്പെട്ടു.