മേയ് 10ന് നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ‘പ്രജാധ്വനി’ പ്രകടനപത്രിക തിങ്കളാഴ്ച ബിജെപി പുറത്തിറക്കി. പാർട്ടി അധ്യക്ഷൻ ജെപി നദ്ദ ബെംഗളൂരുവിൽ പ്രകാശനം ചെയ്തു. പ്രകടനപത്രികയിൽ പാർട്ടി ഏകീകൃത സിവിൽ കോഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം യുഗാദി, ഗണേശ ചതുർത്ഥി, ദീപാവലി ദിനങ്ങളിൽ ബിപിഎൽ കുടുംബങ്ങൾക്ക് അര ലിറ്റര്‍ നന്ദിനി പാലും 3 പാചക വാതക സിലിണ്ടറുകളും സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വികസന കേന്ദ്രീകൃതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രകടനപത്രികയെ വിശേഷിപ്പിച്ചത്. കർണാടക ബി.ജെ.പി സർക്കാർ കഴിഞ്ഞ നാല് വർഷമായി സംസ്ഥാനത്ത് നടത്തിയ നല്ല പ്രവർത്തനങ്ങൾ, ഈ പ്രകടനപത്രിക അവരെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ദിശ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മുതിർന്ന പൗരന്മാർക്കും ഒരു വർഷത്തിൽ ഒരു മാസ്റ്റർ ഹെൽത്ത് ചെക്കപ്പ് സൗജന്യമാണ്.
എല്ലാ പാവപ്പെട്ടവർക്കും പ്രതിദിനം അര ലിറ്റർ നന്ദിനി പാലും 5 കിലോ ഭക്ഷ്യധാന്യവും സൗജന്യം.
പട്ടികജാതി-പട്ടികവർഗ സ്ത്രീകൾക്ക് സ്ഥിര നിക്ഷേപ പദ്ധതി, ടൂറിസം സർക്യൂട്ട് വികസിപ്പിക്കാൻ 1500 കോടി ഫണ്ട് എന്നീ വാഗ്ദാനങ്ങളും ഉണ്ട്. ഇതിനുപുറമെ, കർഷകർക്ക് മൈക്രോ കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, ഓരോ ഗ്രാമപഞ്ചായത്തിലും കാർഷിക സംസ്കരണ യൂണിറ്റുകൾ, കാർഷികോത്പന്ന സൊസൈറ്റികളുടെ നവീകരണം എന്നിവയ്ക്കായി 30,000 കോടി രൂപയുടെ ഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട് .
അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് പ്രകടന പത്രികയിൽ ഉണ്ട്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ 2013ലാണ് അസമിൽ എൻആർസി ആരംഭിച്ചത്. നിലവിൽ അസം ഒഴികെ മറ്റൊരു സംസ്ഥാനത്തും ഇത് ബാധകമാക്കിയിട്ടില്ല.