പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന കേസുകൾക്കായി ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്നും ഒരുമിച്ചു പോകാൻ ഒരിക്കലും കഴിയില്ലെന്ന് വ്യക്തമാക്കുന്ന വിവാഹ മോചന കേസുകളിൽ ഉടൻ തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി. ഉഭയസമ്മതത്തോടെയുള്ള വിവാഹമോചന കേസുകള്‍ കുടുംബക്കോടതിയിലേക്ക് വിടാതെ തന്നെ ഭരണഘടനയുടെ 142-ാം വകുപ്പ് നല്‍കുന്ന വിപുലമായ അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം സമ്പൂർണ്ണ നീതി നടപ്പാക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു. ആർട്ടിക്കിൾ 142 സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഏതൊരു വിഷയത്തിലും “സമ്പൂർണ നീതി” നടപ്പിലാക്കുന്നതിനുള്ള അധികാരം നൽകുന്ന ഒന്നാണ്.