എസ്എന്‍സി ലാവ്ലിന് കേസ് 33-ാം തവണയും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷന് ബെഞ്ചില്‍ നിന്ന് മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് കേ,സ് വീണ്ടും മാറ്റിവെച്ചത്. കേസ് പരിഗണനയ്ക്ക് എത്തിയപ്പോള്‍, ഹൈക്കോടതിയില്‍ കേസില്‍ താന്‍ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാര്‍ പറഞ്ഞു. താന്‍ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ശേഷം ജസ്റ്റിസ് സ്വയം കാരണം വിശദീകരിച്ച് പിന്മാറുകയായിരുന്നു.
അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിന്റെ അഭിഭാഷകന് സുപ്രീം കോടതി റജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിരുന്നു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ എം ആര് ഷാ, മലയാളിയായ സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവ്ലിന് കേസ് ഇന്ന് വീണ്ടും പരിഗണിച്ചത്
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്. നാലാം നമ്പര്‍ കോടതിയില്‍ ഇരുപത്തിയൊന്നാമത്തെ കേസായാണ് ഇന്ന് ലാവ്ലിന് കേസ് ലിസ്റ്റ് ചെയ്തത്. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിച്ചത്.
33-ാം തവണയാണ് ലാവ് ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 32 തവണ കേസ് മാറ്റിവച്ച കാര്യം കേസില്‍ കക്ഷിയായ ടി പി നന്ദകുമാറിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടിയിരുന്നു