സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് ട്രെയിനില്‍ യാത്രികര്‍ക്കുള്ള ബുക്കിങ് ഏപ്രില്‍ 25-നു ശേഷം ആരംഭിക്കും. പ്രധാനമന്ത്രി ഔദ്യോഗികമായി 25-നാണ് ഫ്ലാഗ് ഓഫ് ചെയ്ത് ട്രെയിനിന്റെ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. ഇതുവരെ നടന്നത് പരീക്ഷണ ഓട്ടമാണ്. അത് വിജയകരമാണെന്നാണ് വിലയിരുത്തല്‍.
ട്രെയിനിന്റ സമയക്രമവും ടിക്കറ്റ് നിരക്കും ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. രാവിലെ 5.10 ന് തമ്പാനൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 12.30 ന് കണ്ണൂരെത്തും. തുടര്‍ന്ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂരില്‍ നിന്ന് തിരിച്ച് രാത്രി 9.20ന് തമ്പാനൂരെത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളില്‍ ഭക്ഷണം സഹിതം 1400 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. അതേസമയം 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചില്‍ 2400 രൂപയാണ് ടിക്കറ്റ് നിരക്ക്. എഞ്ചിന്റെ മുന്നിലും പിന്നിലുമായി 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയുമുണ്ട്. പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച സൂചനകൾ പുറത്തു വന്നത്. അതേസമയം ഷെഡ്യൂള്‍ സംബന്ധിച്ച ഔദ്യോഗിക നോട്ടിഫിക്കേഷന്‍ റെയില്‍വേ പുറത്തിറക്കിയിട്ടില്ല.
കൃത്യമായ ടിക്കറ്റ് നിരക്കുകള്‍ റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥരുടെ അടുത്തു നിന്നും ലഭിക്കുന്ന ചില ഏകദേശ വിവരങ്ങള്‍ക്ക് നല്ല പ്രചാരണം കിട്ടിയിട്ടുണ്ട്.
സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ടിക്കറ്റ് നിരക്കല്ല വന്ദേഭാരതിലേതെന്നത് നൂറു ശതമാനം ഉറപ്പാണ്. 50 കിലോമീറ്റര്‍ യാത്രയ്ക്ക് അടിസ്ഥാന ചെയര്‍കാര്‍ നിരക്ക് 241 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് 502 രൂപയുമാണ്.
തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കുള്ള ചെയര്‍കാര്‍ നിരക്ക് 1100 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2150 രൂപയുമായിരിക്കും വന്ദേഭാരതിൽ ഈടാക്കുക. അതേസമയം തിരുവനന്തപുരം – കോട്ടയം യാത്രയ്ക്ക് യഥാക്രമം 441 രൂപയും 911 രൂപയും ആയിരിക്കും ചെയര്‍കാറിൻ്റെയും എക്സിക്യൂട്ടീവ് ചെയര്‍കാറിൻ്റെയും നിരക്കെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.
തിരുവനന്തപുരം – എറണാകുളം യാത്രയ്ക്ക് 520 രൂപയായിരിക്കും ചെയർകാറിൽ ഈടാക്കുക. എക്സിക്യൂട്ടീവ് ചെയർകാറിൽ 1070 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം – തൃശ്ശൂര്‍ നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയുമാകും, തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് 801 രൂപയും 1643 രൂപയും ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുമെന്നാണ് സൂചനകൾ.