എന്‍സിപി നേതാവ് അജിത് പവാര്‍ ഒരു മുന്നണിമാറ്റത്തിന്റെ ഒരുക്കത്തിലാണെന്ന് സൂചന. ബിജെപിയുടെ പാളയത്തിലേക്കാണ് അജിത്തിന്റെ യാത്ര. എന്‍.സി.പി. മേധാവി ശരദ്പവാറിന്റെ അനന്തരവനായ അജിത്ത് എന്‍സിപിയുടെ 30-40 എംഎല്‍എ മാരുടെ പിന്തുണയും അവകാശപ്പെടുന്നുണ്ട്.
ബിജെപി പാളയത്തിലേക്കു പോയ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെ കൂറുമാറ്റ നിരോധനനിയമപ്രകാരമുള്ള അയോഗ്യതയുടെ ഭീഷണിയിലാണ്. അതിനാല്‍ പകരം അജിത്തിനെയാണ് ബിജെപി ഉന്നം വെച്ചിരിക്കുന്നത്.
അജിത്തിനാവട്ടെ മഹാരാഷ്ട്ര മുഖ്യമന്ത്രി പദം സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. 2019-ല്‍ മഹാവികാസ് അഘാഡിയെ കബളിപ്പിച്ച് രഹസ്യമായി ബിജെപി പാളയത്തിലേക്കു പോയി മുഖ്യമന്ത്രി പദം നേടാന്‍ അജിത്ത് പവാര്‍ നടത്തിയ നീക്കം അവസാന നിമിഷം ശരദ് പവാറിന്റെ മനംമാറ്റം മൂലം തകര്‍ന്നു പോയിരുന്നു. ബിജെപിയോട് ചേരുന്നതിന് അജിത്തിന് മൗനാനുവാദം നല്‍കിയത് ശരദ് പവാര്‍ തന്നെയായിരുന്നു.
പക്ഷേ സ്വന്തം മതേതര പ്രതിച്ഛായ തകരും എന്നായപ്പോള്‍ ശരദ്പവാര്‍ അനന്തിരവനെ തള്ളിപ്പറയുകയായിരുന്നു. അന്ന് നടക്കാതെ പോയ മുഖ്യമന്ത്രിക്കസേര സ്വപ്നം അജിത്തിന് ഇന്ന് വെച്ചു നീട്ടുകയാണ് ബിജെപി. എന്നാണ് വാര്‍ത്ത. അദ്ദേഹത്തിന് 30-40 എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകുകയും ഇല്ല.
എന്നാല്‍ ശരദ് പവാറിന്റെ മൗന സമ്മതം ഇല്ലാതെ അജിത്തിന് പോകാന്‍ മടിയുണ്ട്. കാരണം 2019-ലെ അനുഭവം തന്നെ. ബിജെപിയോടൊപ്പം പോകാന്‍ ശരദ് പവാറിന് മടിയാണ് എന്നതാണ് ഏക തടസ്സം. അടുത്ത കാലത്തായി ബിജെപി. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ നടത്തിയ പ്രതിഷേധത്തിനോട് ശരദ് പവാര്‍ വിയോജിച്ചതിനു പിന്നില്‍ അദ്ദേഹത്തിന് മോദിയുമായുള്ള രഹസ്യബന്ധമാണെന്ന് വാര്‍ത്തയുണ്ടായിരുന്നു.
ഏപ്രിൽ 8 ന് അജിത് ചാർട്ടേഡ് ഫ്ലൈറ്റിൽ ഡൽഹിയിലേക്ക് പോയി ബിജെപി നേതാവ് അമിത് ഷായെ സന്ദർശിച്ച് അന്തിമ കരാർ ഉണ്ടാക്കിയതായി പറയുന്നു. പാർട്ടി നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ തത്കരെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു എന്നും വാർത്തയുണ്ട്.
2019 ലെ പരാജയം ഒഴിവാക്കാൻ പാർട്ടി സ്ഥാപകൻ ശരദ് പവാറിന്റെ സമ്മതം അജിത്തിന് ലഭിക്കണമെന്ന് അദ്ദേഹത്തിന്റെ ക്യാമ്പിലെ മുതിർന്ന നേതാക്കൾ ആഗ്രഹിക്കുന്നു. അതിനാൽ, ശരദ് പവാറിന്റെ അനുഗ്രഹം എങ്ങനെയെങ്കിലും നേടണമെന്ന് എംഎൽഎ മാർ നിര്‍ബന്ധിക്കുന്നുണ്ട്. ബിജെപിയുമായി പരസ്യമായി യോജിച്ച് ഇപ്പോൾ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന തന്റെ രാഷ്ട്രീയ ജീവിതത്തെ കളങ്കപ്പെടുത്താൻ താൻ തയ്യാറല്ലെന്ന് ശരദ് പവാർ പരോക്ഷമായി സൂചിപ്പിച്ചത്രേ.