പേരുമാറ്റിയാല്‍ സംസ്ഥാന പാര്‍ടി ദേശീയ പാര്ടിയാകുമോ. ആകുമെന്ന ദിവാസ്വപ്നവുമായി തെലങ്കാന രാഷ്ട്രസമിതി നേതാവ് ചന്ദ്രശേഖര്‍റാവു നാടകം തുടങ്ങി. തന്റെ പാര്‍ടിയുടെ പേര് അദ്ദേഹം ഭാരത രാഷ്ട്ര സമിതി എന്നാക്കി മാറ്റാന്‍ തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള പ്രമേയം പാസ്സാക്കാനായി പാര്‍ടിയുടെ ജനറല്‍ബോഡി യോഗം ബുധനാഴ്ച ഹൈദരാബാദിലെ പാര്‍ടി ആസ്ഥാനത്ത് ചേര്‍ന്നിരിക്കയാണ്. ടിആർഎസിനെ ‘ഭാരത രാഷ്ട്ര സമിതി’ (ബിആർഎസ്) എന്ന് പുനർനാമകരണം ചെയ്യാനുള്ള പ്രമേയം പാർട്ടി പാസാക്കി. തെലങ്കാന ഭവനിൽ നടന്ന പ്ലീനറി യോഗത്തിൽ പേര് മാറ്റാൻ നിർദേശിച്ച പ്രമേയം 283 അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചതായാണ് റിപ്പോർട്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയ തലത്തില്‍ പ്രതിപക്ഷനേതൃസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കമായാണിത് വിലയിരുത്തപ്പെടുന്നത്. നേരത്തെ തന്നെ റാവു മമത ബാനര്‍ജി, ശരദ് പവാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ദേശീയതലത്തില്‍ ഉയരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് ഫലപ്രദമായിട്ടില്ല. രാജ്യത്ത് പ്രതിപക്ഷം ദുര്‍ബലമായതിനാല്‍ എളുപ്പത്തില്‍ അതിന്റെ ഗുണഭോക്താവാകാന്‍ സാധിക്കുമെന്ന തോന്നലാണ് ചന്ദ്രശേഖര്‍റാവുവിന്റെ രാഷ്ട്രീയ ആര്‍ത്തിക്കു പിന്നിലെന്ന് വ്യക്തം.