രാഹുല്‍ ഗാന്ധിയെ തങ്ങള്‍ വിജയിക്കുന്ന നേതാവാക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ അദ്ദേഹം അതില്‍ പരാജയപ്പെട്ടുവെന്നും ഗുലാം നബി ആസാദ്. താന്‍ കോണ്‍ഗ്രസ് പാര്‍ടി വിട്ടെങ്കിലും കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ഗുലാം നബി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
” പാര്ടിക്കു വേണ്ടി താന്‍ ജീവരക്തം നല്കി. അതു കൊണ്ടുതന്നെ ജി-23 സംഘത്തിനു വേണ്ടി പാര്‍ടി പ്രസിഡണ്ടിന് കത്തെഴുതാന്‍ തീരുമാനിച്ചപ്പോഴും എഴുതിയതിനു ശേഷവും ആറ് ദിവസം ഞാന്‍ ഉറങ്ങിയില്ല. കോണ്‍ഗ്രസ് അനുദിനം മുങ്ങുകയാണ്. കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കാനേ എനിക്ക് കഴിയൂ. പക്ഷേ എന്റെ പ്രാര്‍ഥന കൊണ്ട് കോണ്‍ഗ്രസ് സുഖം പ്രാപിക്കില്ല. മരുന്ന് ആവശ്യമാണ്. ഇപ്പോള്‍ ഒരു സ്പെഷ്യലിസ്റ്റും ആവശ്യമാണ്.”-ഗുലാം നബി പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ഗുലാം നബി ആസാദ് രാഹുലിനെതിരെ തുറന്ന ആരോപണങ്ങൾ ഉയർത്തി. അതേസമയം സോണിയയെ പ്രശംസിക്കുകയും ചെയ്തു. ‘‘1998 മുതൽ 2004 വരെ മാന്യമായാണു സോണിയാ ഗാന്ധി കോൺഗ്രസിനെ നയിച്ചത്. മുതിർന്ന നേതാക്കളുമായി കൂടിയാലോചനകളുണ്ടായിരുന്നു. നേതാക്കളെ ആശ്രയിക്കുകയും അവരുടെ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. എനിക്ക് അവർ 8 സംസ്ഥാനങ്ങളുടെ ചുമതല തന്നു. അതിൽ ഏഴെണ്ണത്തിലും തിരഞ്ഞെടുപ്പ് വിജയം നേടാനായി. അവർ ഇടപെട്ടതേയില്ല. രാഹുൽ ഗാന്ധി വന്നതോടെ, 2004 മുതൽ സോണിയ മകനെ ആശ്രയിച്ചുതുടങ്ങി.
“രാഷ്ട്രീയത്തോട് ഒട്ടും ആഭിമുഖ്യമില്ലാത്ത വ്യക്തിയാണ് രാഹുൽ. പക്ഷേ, എല്ലാവരും രാഹുലുമായി കൂടിയാലോചിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ‘ചൗക്കിദാർ ചോർ ഹെ’ എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടതോടെയാണ് മുതിർന്ന നേതാക്കൾ രാഹുലുമായി അകലാൻ തുടങ്ങിയത്. മുതിർന്ന ഒരു നേതാവും ആ പ്രചാരണത്തെ പിന്തുണച്ചില്ല. തന്റെ മുദ്രാവാക്യത്തെ പിന്തുണയ്ക്കുന്നവർ കയ്യുയർത്തണമെന്നു പാർട്ടി യോഗത്തിൽ രാഹുൽ ആവശ്യപ്പെട്ടപ്പോൾ മുതിർന്നവർ പലരും നീരസം പ്രകടിപ്പിച്ചു.”–ആസാദ് പറഞ്ഞു.