മലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ ഭരണഘടനയെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയർത്തിപിടിക്കുമെന്ന് വിശ്വസിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
എല്ലാവരും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. വിഷയത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. ഭരണത്തലവനായ മുഖ്യമന്ത്രി ബന്ധപ്പെട്ട ആളിനോട് വിശദീകരണം ചോദിച്ചതായി അറിഞ്ഞുവെന്നും ഗവർണർ പറഞ്ഞു.
എന്നാൽ, രാജ്ഭവൻ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ചോദിച്ചതായി അറിയില്ലെന്ന് ഗവർണർ പറഞ്ഞു. ഈ വിഷയം താൻ നിരീക്ഷിക്കുകയാണ്. ഭരണഘടനയ്ക്ക് എതിരായ വിമർശനത്തിൽ മന്ത്രി മാപ്പ് പറഞ്ഞതായി താൻ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി തന്നെ മന്ത്രിയോട് വിശദീകരണം തേടിയതായാണ് അറിഞ്ഞതെന്നും ഗവർണർ പറഞ്ഞു.
ഭരണഘടനാ പ്രകാരമുളള സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാർ അധികാരത്തിലേറുന്നതെന്നും ഗവർണർ ഓർമ്മിപ്പിച്ചു.
എന്നാൽ, മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ താൻ ഭരണഘടനയെയല്ല ഭരണകൂടത്തെയാണ് വിമർശിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. ഈ വിവാദത്തിൽ രാജി വെക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയെന്നാണ് മന്ത്രിയുടെ വിമര്ശനം. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. കൂട്ടത്തിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതി വച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയിൽ ഞായറാഴ്ച സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.
ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിൽ യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്കും ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്. ബിജെപി ഗവർണറെ നേരിട്ട് കണ്ട് പരാതി അറിയിച്ചു.