പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എംപിയുടെ കല്പറ്റയിലെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിൽ സംഘർഷം. പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി ഫർണ്ണിച്ചറുകളും കസേരകളും തല്ലിത്തകർത്തു.
എംപി യുടെ ഓഫീസിന്റെ ഷട്ടറുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന് പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.
പോലീസ് ഇടപെട്ട് ഓഫീസിന്റെ ഷട്ടർ താഴ്ത്തുകയയായിരുന്നു.തുടർന്ന് ദേശീയ പാതയിൽ പ്രവർത്തകരും പോലീസും തമ്മിൽ തർക്കമുണ്ടായി. വനിതാ പ്രവർത്തകർ അടക്കം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഓഫീസ് പരിസരത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്.
എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
എസ്എഫ്ഐ പ്രവർത്തകരുടേത് ഗുണ്ടായിസമാണെന്ന് കോൺഗ്രസ് നേതാവ് ടി.സിദ്ദിഖ് എംഎൽഎ പ്രതികരിച്ചു. അക്രമം ആസൂത്രിതമാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ അവസ്ഥയെന്തെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.