രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാർഥിയായി പ്രതിപക്ഷം മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽകൃഷ്ണ ഗാന്ധിയെ സമീപിച്ചതായി റിപ്പോർട്ട്. ഗോപാലകൃഷ്ണ ഗാന്ധി ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.ചില പ്രതിപക്ഷ നേതാക്കൾ ഗോപാലകൃഷ്ണ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചതായി മാധ്യമ റിപ്പോർട്ട് ഉണ്ട്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കെതിരെ സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്നതിന് സമവായമുണ്ടാക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം ഡൽഹിയിൽ നടത്തുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസം എന്നത് ശ്രദ്ധേയമായി.
മമത ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് മുന്നോടിയായി കോൺഗ്രസ് അതിന്റെ പ്രതികരണം നടത്തിയിട്ടുണ്ട്. കോൺഗ്രസിനെ കൂടാതെ വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനാവില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇന്ന് മമത ബാനർജി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാർട്ടി തീരുമാനിച്ചതായി അറിയുന്നു. തെലങ്കാന രാഷ്ട്രസമിതിയും യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് അറിയിച്ചു. കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ടി.ആര്.എസ്. വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ നയം പ്രഖ്യാപിക്കൂ എന്നാണ് ആം ആദ്മി പാര്‍ടി അറിയിക്കുന്നത്.