സ്ത്രീയെ അപമാനിക്കുന്നതായി ആരോപിക്കപ്പെട്ട ബോഡ് സ്പ്രേ പരസ്യം അടിയന്തിരമായി പിന്‍വലിക്കണമെന്ന് സമൂഹമാധ്യമങ്ങളായ ട്വിറ്ററിനോടും യു-ട്യൂബിനോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഷോട്ട് എന്ന പേരുള്ള ബോഡി സ്പ്രേയുടെ പരസ്യമാണ് വിവാദമുണ്ടാക്കിയിരിക്കുന്നത്. നടന്നു നീങ്ങുന്ന ഒരു യുവതിയെ നോക്കി “നമ്മൾ നാല് പേർ ഉണ്ടല്ലോ…ഷോട്ട് ആരെടുക്കും” എന്ന് നാല് യുവാക്കള്‍ ചോദിക്കുന്നതും യുവതി അമ്പരക്കുമ്പോള്‍ ഷോട്ട് എന്ന സ്പ്രേയുടെ കുപ്പി കാണുന്നതും സമാധാനിക്കന്നതുമാണ് പരസ്യവീഡിയോയിലുള്ളത്.
സ്ത്രീകളെ ലൈംഗികമായി ആക്ഷേപിക്കുന്ന റേപ് ജോക്ക്(ബലാല്‍സംഗം പ്രോല്‍സാഹിപ്പിക്കുന്ന തരം തമാശ) ആണ് ഇതെന്ന് വന്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പരസ്യം പിന്‍വലിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കല്പന നല്‍കിയത്. സ്ത്രീയുടെ മാന്യതയും ധാര്‍മിക മൂല്യങ്ങളും തകര്‍ക്കുന്ന ചിത്രീകരണമാണ് പരസ്യത്തിലുള്ളതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
പരസ്യം തങ്ങളുടെ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനവും പൊതുതാൽപ്പര്യത്തിന് വിരുദ്ധവുമാണെന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) കണ്ടെത്തിയതിനെ തുടർന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൽ നിന്നുള്ള നീക്കം
“ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു” എന്ന് പറഞ്ഞ് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഫ്ലാഗ് ചെയ്തതിനെ തുടർന്നായിരുന്നു നടപടി. പുരുഷത്വത്തെ അതിന്റെ ഏറ്റവും മോശമായ രൂപത്തിൽ ഈ പരസ്യങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.