പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി.
മുപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലുണ്ടായ തർക്കത്തിനിടെ ഒരാളെ
മർദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസിലാണ് സിദ്ദുവിനെ സുപ്രീം കോടതി ശിക്ഷിച്ചത്.
1988 ഡിംസബര്‍ 27ന് ഉച്ചയ്ക്ക് ആണ് സംഭവം. പട്യാലയില്‍ വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍നാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. സിദ്ദു തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
99ൽ പഞ്ചാബിലെ സെഷൻസ് കോടതി ഈ കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. സംഭവത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കൾ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
സുപ്രീംകോടതിയെ സമീപിച്ച സിദ്ദു കുറ്റകൃത്യ സ്വഭാവത്തോടെ നടന്ന സംഭവമായിരുന്നില്ല ഇതെന്ന് വാദിച്ചു. വാദം അംഗീകരിച്ച കോടതി തടവുശിക്ഷ ഒഴിവാക്കുകയും മുറിവേൽക്കണമെന്ന ഉദ്ദേശ്യത്തോടെ മർദ്ദിച്ചു എന്നത് കണക്കിലെടുത്ത് 1000 രൂപ പിഴയൊടുക്കാൻ നിർദേശിക്കുകയും ചെയ്തു
ഈ വിധി ചോദ്യം ചെയ്ത് മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സിദ്ദു കോടതിയിൽ കീഴടങ്ങണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, എസ് കെ കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഇരയുടെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ചത്.