കോൺഗ്രസ് വിട്ട മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് വിട്ട് ദിവസങ്ങൾക്കുള്ളിലാണ് ബിജെപിയിലേക്കുള്ള സുനിൽ ഝാക്കറിന്റെ പ്രവേശനം.
കഴിഞ്ഞ ശനിയാഴ്ചയാണ് ഫേസ്ബുക്ക് ലൈവിലൂടെ താൻ കോൺഗ്രസ് വിടുകയാണെന്ന കാര്യം സുനിൽ ഝാക്കർ അറിയിച്ചത്. കോൺഗ്രസിന്‍റെ ചിന്തൻ ശിബിരം ഉദയ്പൂരിൽ നടക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം.
3തവണ എംഎൽഎയും ഒരുതവണ എംപിയുമായ വ്യക്തിയാണ് ഝാക്കർ.
താൻ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് പഞ്ചാബിലെ ചില യൂണിറ്റ് നേതാക്കളുടെ ആരോപണത്തെ തുടർന്ന് കോൺഗ്രസ് അച്ചടക്ക സമിതി എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കിയത് മനോവിഷമം ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധി ഒരു നല്ല വ്യക്തിയാണെന്നും പാർട്ടി നേതൃത്വം ഒരിക്കൽ കൂടി രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും ഝാക്കർ ആവശ്യപ്പെട്ടു.
ഗുഡ് ബൈ, ഗുഡ് ലക്ക് കോൺഗ്രസ് എന്നു പറഞ്ഞുകൊണ്ടാണ് ഝാക്കർ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി അദ്ദേഹം പാർട്ടിയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. അച്ചടക്ക സമതിയുടെ നിർദ്ദേശപ്രകാരം ഝാക്കറിനെ അടുത്ത രണ്ട് വർഷത്തേക്ക് എല്ലാ ചുമതലകളിൽ നിന്നും പാർട്ടി നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.
മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ വിമർശിച്ചതിന് കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിലും അതൃപ്തനായിരുന്നു ഝാക്കർ.