തിരുവനന്തപുരത്തെ സിപിഎം നേതാവ് തന്റെ മകളുടെ നവജാത ശിശുവിനെ ബലമായി എടുത്തുകൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ ഒരു വർഷമായി പാർപ്പിച്ചിരിക്കുന്ന സംഭവത്തിൽ , വാര്‍ത്ത വിവാദമായി ദിവസങ്ങള്‍ക്കു ശേഷം, നേതാവിനും ഭാര്യയ്ക്കും ഉൾപ്പെടെ നാല് പേർക്കെതിരെ പേരൂർക്കട പോലീസ് കേസെടുത്തു.
പേരൂർക്കട സിപിഎം ലോക്കൽ കമ്മിറ്റി അംഗവും തിരുവനന്തപുരം സിഐടിയു ജനറൽ സെക്രട്ടറിയുമായ ജയചന്ദ്രനും കുടുംബാംഗങ്ങൾകുമാ എതിരെയാണ് കേസ്. സ്വന്തം മകൾ അനുപമയുടെ ചോരക്കുഞ്ഞിനെ ജനിച്ചു ദിവസങ്ങൾക്കകം ആണ് ജയചന്ദ്രൻ എടുത്തുകൊണ്ടു പോയത് എന്നാണ് പരാതി. സി.പി.എം. സംസ്ഥാന നേതാവായ പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകള്‍ കൂടിയാണ് പരാതിക്കാരിയായ അനുപമ.
ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് നൽകി എന്നാണ് ഇപ്പോൾ ജയചന്ദ്രൻ പറയുന്നത്. ഒരു വര്‍ഷം മുൻപ് നടന്ന ഈ സംഭവം അടുത്തിടെ അനുപമ സ്വന്തം വീട്ടിൽ നിന്ന് രക്ഷപ്പെട്ട് പങ്കാളി അജിത്തിനൊപ്പം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് പുറം ലോകം അറിഞ്ഞത്.
ജയചന്ദ്രൻ, ഭാര്യ സ്മിത, മൂത്ത മകൾ അഞ്ജു, ഭർത്താവ് അരുൺ, ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശ്, അനിൽ കുമാർ എന്നിവർക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
അനുപമയും അജിത്തും ഒരുമിച്ചാണ് ജീവിക്കുന്നത്. അജിത്തുമായുള്ള ബന്ധത്തിന് ജയചന്ദ്രന് എതിരായിരുന്നുവത്രേ. അജിത്ത് നേരത്തെ വിവാഹിതനായിരുന്നു. ആ ബന്ധം ഇപ്പോള്‍ വേര്‍പിരിയലിന്റെ ഘട്ടത്തിലാണ്. എട്ടുമാസം ഗര്‍ഭിണിയായ അവസരത്തില്‍ മാത്രമാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അനുപമ വീട്ടുകാരോട് വെളിപ്പെടുത്തിയതെന്ന് പറയുന്നു.
ഒരു ഈഴവ കുടുംബത്തിൽ നിന്നുള്ളയാളാണ് അനുപമ, അജിത്ത് ഒരു ദളിത് ക്രിസ്ത്യാനിയാണ്.
അജിത്തിനൊപ്പം പോകാന്‍ തുനിഞ്ഞ അനുപമയെ വീട്ടുകാര്‍ തന്ത്രപരമായി അനുനയിപ്പിച്ച് കുഞ്ഞിനെ തങ്ങള്‍ പരിപാലിച്ചുകൊള്ളാമെന്ന് വാഗ്ദാനം നല്കി വീട്ടില്‍ തന്നെ പാര്‍പ്പിച്ചു. അതിനു ശേഷം നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ചു. അനുപമ ഇതിന് സമ്മതിച്ചില്ല. പ്രസവം രഹസ്യമായി നടന്നു.
താൻ കുഞ്ഞിന് ജന്മം നൽകി മൂന്ന് ദിവസത്തിന് ശേഷം വീട്ടുകാർ കുഞ്ഞിനെ എവിടേക്കോ കൊണ്ടുപോയെന്നും, സഹോദരിയുടെ കല്യാണം അടുത്തതിനാൽ അത് കഴിഞ്ഞാൽ കുഞ്ഞിനെ തിരികെ നൽകാമെന്ന് വാഗ്ദാനം നൽകിയെന്നും അനുപമ പറയുന്നു. പക്ഷേ അവർ കുഞ്ഞിനെ തിരികെ നൽകിയില്ല. പകരം തന്നെ വീട്ടുകാർ തടഞ്ഞുവയ്ക്കുകയും പൂട്ടിയിടുകയും ചെയ്തതായി അനുപമ പറയുന്നു, പങ്കാളിയുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ല.
ഈ വർഷം മാർച്ചിൽ അനുപമ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. അന്നുമുതൽ ഇരുവരും ചേർന്ന് കുഞ്ഞിനെ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ ഉന്നത സിപി എം നേതാക്കളോടും പോലീസിനോടും പ്രശ്നം ഉന്നയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ദമ്പതികൾ ആരോപിക്കുന്നു.
അതേസമയം, മാധ്യമങ്ങളോട് പ്രതികരിച്ച ജയചന്ദ്രൻ, അനുപമയിൽ നിന്ന് സമ്മതം വാങ്ങിയ ശേഷം കുഞ്ഞിനെ ദത്തെടുക്കാൻ വിട്ടുകൊടുത്തതായി പറഞ്ഞിരിക്കയാണ്. കുഞ്ഞിനെ ഇനിയും കണ്ടെത്താന്‍ ദമ്പതികള്‍ക്ക് സാധിച്ചിട്ടില്ല. എവിടെയാണ് കുഞ്ഞ് ജീവിക്കുന്നത് എന്ന കാര്യവും കണ്ടെത്തി ദമ്പതിമാരെ തിരിച്ചേല്പിക്കാന് സര്‍ക്കാര്‍ സംവിധാനത്തിനു ഇതുവരെയും സാധിച്ചിട്ടില്ല. ശിശുക്ഷേമസമതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ കുഞ്ഞിനെ ഏല്പിച്ചുവെന്ന് അനുപമയുടെ അച്ഛന് ജയചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിലും പൊലീസ് ഇതു സംബന്ധിച്ച് ഒരു കാര്യവും വ്യക്തമാക്കിയിട്ടില്ല.