കേരളത്തിൽ സർക്കാരിനെതിരെ വിവാദ കൊടുങ്കാറ്റുയർത്തിയ നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ഇപ്പോൾ വിശ്രമമാണ് ആവശ്യമെന്നും സന്ദീപ് പ്രതികരിച്ചു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് വൈകുന്നേരം മൂന്നരമണിയോടെയാണ് സന്ദീപ് ജയില്‍ മോചിതനായത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.ഐ നേരത്തെ സന്ദീപിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. എന്നാല്‍ കസ്റ്റംസ് ചുമത്തിയ കൊഫേപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് നായര്‍ പുറത്തിറങ്ങിയത്.
സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
മുഖ്യമന്ത്രിക്കും ഓഫീസിനും സ്വര്‍ണക്കടത്തിൽ ബന്ധം ഉണ്ടെന്നു മൊഴി നൽകിയാൽ മാപ്പു സാക്ഷിയാക്കാമെന്നു ഇ. ഡി. ഓഫർ ചെയ്തു
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നല്കിയാല് മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇ.ഡി നല്‍കിയതെന്നും സന്ദീപ് പറഞ്ഞു. മുന്‍മന്ത്രി കെ.ടി ജലീല്‍, അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് എന്നിവര്‍ക്കെതിരെയും മൊഴി നല്കാന് നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.
ബിനീഷ് കോടിയേരിക്കെതിരേ മൊഴി നല്‍കണമെന്നും ഇ.ഡി ആവശ്യപ്പെട്ടുവെന്നും തന്നില്‍ നിന്ന് ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടതായും സന്ദീപ് നായര്‍ വെളിപ്പെടുത്തുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസ്സിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയത്.