മെയ് 25 ന് നടക്കുന്നആറാം ഘട്ട വോട്ടെടുപ്പിൽ വനിതാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ‘ബുർഖ’ അല്ലെങ്കിൽ മുഖംമൂടി ധരിച്ച വനിതാ വോട്ടർമാർ ശരിയായ വോട്ടർമാർ ആണോയെന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഡൽഹി ഘടകം പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസറെ കണ്ടു നിവേദനം നൽകി.
![](https://thepoliticaleditor.com/wp-content/uploads/2024/05/burkha-wear.jpg)
ദേശീയ തലസ്ഥാനത്തെ ഏഴ് ലോക്‌സഭാ സീറ്റുകളിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ “സാമൂഹ്യ വിരുദ്ധരും ജനാധിപത്യ വിരുദ്ധരും” കൃത്രിമം കാണിക്കുന്നത് ഈ നടപടി മൂലം തടയാണ് കഴിയുമെന്ന് നിവേദനത്തിൽ പറയുന്നു.
![thepoliticaleditor](https://thepoliticaleditor.com/wp-content/uploads/2024/02/politics.jpg)
ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മാധവി ലത ‘ബുർഖ’ ധരിച്ച വോട്ടർമാരെ പരിശോധിച്ച് മുഖം കാണിക്കാൻ പ്രേരിപ്പിച്ചത് അടുത്തിടെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ മാധവി ലതയ്‌ക്കെതിരെ കേസ് എടുത്തിരുന്നു.
തിരഞ്ഞെടുപ്പു ജീവനക്കാര്‍ തന്നെ പരിശോധിച്ച് വിവാദം ഒഴിവാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ബിജെപി മുന്നോട്ടു വെച്ചിരിക്കുന്നത്.
“ബുർഖയോ മുഖംമൂടിയോ ധരിച്ച് വോട്ടുചെയ്യാൻ വരുന്നവരെ വനിതാ ഉദ്യോഗസ്ഥർ മുഖേന സമഗ്രമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വോട്ടുചെയ്യാൻ അനുവദിക്കാവൂ . ”– ബിജെപി എംഎൽഎമാരായ അജയ് മഹാവാർ, മോഹൻ സിങ് ബിഷ്ത്, സംസ്ഥാന സെക്രട്ടറി കിഷൻ ശർമ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
കനയ്യ കുമാര്‍ മല്‍സരിക്കുന്ന വടക്കു-കിഴക്കന്‍ ഡെല്‍ഹി ഉള്‍പ്പെടെ മുസ്ലീം വോട്ടര്‍മാര്‍ക്ക് വലിയ മേല്‍ക്കൈ ഉള്ള മണ്ഡലങ്ങളില്‍ ബിജെപി തിരിച്ചടി ഭയക്കുന്നുണ്ട്. ഡെല്‍ഹിയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് ബിജെപിയെ എതിര്‍ക്കുന്നത്. പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭം ശക്തമായി നടന്നിരുന്ന ഇന്ത്യയിലെ ലോക ശ്രദ്ധയാകര്‍ഷിച്ച സ്ഥലമായ ഷഹീന്‍ബാഗ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വോട്ടെടുപ്പില്‍ ഹിന്ദു വോട്ട് ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നുണ്ട്.