ദുരന്തത്തിലും മരണത്തിലും ദുഃഖത്തിലും കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ നിലപാട് തെറ്റും അത്യന്തം ദൗർഭാഗ്യകരവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വിമർശിച്ചു. മലയാളികളായ 23 പേർ ഉൾപ്പെടെ 45 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ കുവൈത്ത് സന്ദർശനത്തിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) രാഷ്ട്രീയ അനുമതി നൽകാത്തതിനെ പരാമർശിച്ചാണ് മന്ത്രിയുടെ വിമർശനം. വിമര്ശനത്തോട് വിദേശ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

“സംസ്ഥാനത്ത് നിന്നുള്ള, പരിക്ക് പറ്റിയ ആളുകൾക്കുള്ള ചികിത്സയുടെ മേൽനോട്ടം വഹിക്കാൻ താനും സംസ്ഥാന മിഷൻ ഡയറക്ടർ (നാഷണൽ ഹെൽത്ത് മിഷൻ) ജീവൻ ബാബുവും വ്യാഴാഴ്ച രാവിലെ കുവൈത്തിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു യാത്രയ്ക്ക് എംഇഎയുടെ രാഷ്ട്രീയ അനുമതി ആവശ്യമായതിനാൽ, സംസ്ഥാന ചീഫ് സെക്രട്ടറിയും ഡൽഹിയിലെ റസിഡൻ്റ് കമ്മീഷണറും അഭ്യർത്ഥിച്ചു. അവസാന നിമിഷം ക്ലിയറൻസ് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. കൊച്ചിയിലെ വിമാനത്താവളത്തിലേക്ക് ഞങ്ങൾ എത്തുക പോലും ചെയ്തു. പക്ഷേ യാത്രയ്ക്ക് എംഇഎ രാഷ്ട്രീയ അനുമതി നൽകിയില്ല. ഇന്ത്യയിൽ നിന്നുള്ള ഓരോ വ്യക്തിയും കുവൈറ്റിൽ മരിക്കുന്നത് ദു:ഖകരമാണ്. എന്നാൽ ഈ ദുരന്തത്തിൽ ഏറ്റവും കൂടുതൽ ആളുകളെ നഷ്ടപ്പെട്ടത് കേരളത്തിനാണ് “– മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.


“തീപിടിത്തത്തിൽ പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലാണ്. അവരുടെ കുടുംബങ്ങൾ അവർക്കൊപ്പമില്ല. ഈ ദുരന്തത്തിലും മരണത്തിലും ദുഃഖത്തിലും കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ നിലപാട് തെറ്റും അത്യന്തം ദൗർഭാഗ്യകരവുമാണ്.”– വീണ ജോർജ് പറഞ്ഞു.

മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിച്ച ശേഷം ആദരാഞ്ജലികൾ അർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസർക്കാരിൻ്റെ തീരുമാനം തെറ്റായിപ്പോയെന്നും എന്നാൽ അത് ഇപ്പോൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സൂചിപ്പിച്ചു.
“ഇത് ഒരു ഗുരുതരമായ പ്രശ്നമായി ഉന്നയിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഒരുപക്ഷേ, നമുക്ക് അത് പിന്നീട് ചർച്ച ചെയ്യാം. ദുരന്തത്തിൽ അകപ്പെട്ട ഈ കുടുംബങ്ങളെ സഹായിക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുകയും ശ്രമങ്ങൾ ഏകോപിപ്പിക്കുകയും വേണം.”– അദ്ദേഹം പറഞ്ഞു.