പ്രശാന്ത് കിഷോറിനു പിറകെ നരേന്ദ്രമോദിയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് പ്രവചിച്ച് അമേരിക്കന്‍ രാഷ്ട്രീയ വിശകലന വിദഗ്ധനും. 2019-ല്‍ നേടിയ 303 എന്ന ഭൂരിപക്ഷത്തിനെക്കാളും അല്‍പം മികച്ച സീറ്റുകള്‍ നേടി മോദി വീണ്ടും അധികാരത്തിലേക്ക് വരുമെന്ന് പ്രവചിച്ച് പ്രമുഖ തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച ഉയര്‍ത്തിയിരുന്നു. അതിനു പിറകെയാണ് ഇപ്പോള്‍ ഇയാന്‍ ബ്രെമ്മര്‍ എന്ന യു.എസ്. ഇലക്ഷന്‍ സ്ട്രാറ്റെജിസ്റ്റും ഇപ്പോഴത്തെ ഭരണകക്ഷി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ച് വളരെയധികം അനിശ്ചിതത്വങ്ങൾ ഇല്ലെന്ന് ബ്രെമ്മർ പറഞ്ഞതായി എൻഡിടിവി പ്രോഫിറ്റ് റിപ്പോർട്ട് ചെയ്തു.
എന്‍.ഡി.ടി.വി.യോട് പ്രതികരിക്കവേയാണ് ബ്രെമ്മര്‍, ബിജെപി 295 മുതല്‍ 315 വരെ സീറ്റുകള്‍ നേടുമെന്ന് പറഞ്ഞത്. നേരത്തെ പ്രശാന്ത് കിഷോര്‍ ഇതിനു സമാനമായ പ്രവചനമായിരുന്നു നടത്തിയത്. രാജ്യത്ത് മോദിക്കെതിരെ വലിയതായ എതിര്‍തരംഗം ഇല്ലെന്നും അതിനാല്‍ 303 അല്ലെങ്കില്‍ അതിനു തൊട്ടു മുകളിലുള്ള സീറ്റുകള്‍ നേടുമെന്നും പ്രശാന്ത് പറയുകയുണ്ടായി.
എന്‍.ഡി.ടി.വി. ഗൗതം അദാനിയുടെ ചാനല്‍ ആണെന്നതിനാലും അദാനി മോദിയുടെ തിരിച്ചു വരവിനായി താല്‍പര്യപ്പെടുന്ന ആള്‍ ആണ് എന്നതിനാലും ഇപ്പോള്‍ നടക്കുന്നത് മോദി അനുകൂല പ്രൊപ്പഗാന്‍ഡ മാത്രമാണെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. പ്രശാന്ത് കിഷോര്‍ ആവട്ടെ നേരത്തെ ബിജെപിയുടെയും പിന്നീട് തൃണമൂലിന്റെയും ഒക്കെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നു മാത്രമല്ല, കോണ്‍ഗ്രസിനെ സമീപകാലത്തായി തുടര്‍ച്ചയായി വിമര്‍ശിച്ചു കൊണ്ട് വിശകലനം നടത്തുന്ന ആളുമാണ് പ്രശാന്ത് കിഷോര്‍.
2014ൽ 282 സീറ്റുകളുമായി ഭാരതീയ ജനതാ പാർട്ടിയും മോദിയും അധികാരത്തിലെത്തിയപ്പോൾ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് 336 സീറ്റുകൾ നേടിയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 303 സീറ്റുകൾ നേടി ബിജെപി മികച്ച നേട്ടമുണ്ടാക്കി. എൻഡിഎ 350 കടന്നു . കോൺഗ്രസിന് ശേഷം ഈ നേട്ടം കൈവരിച്ച ഏക പാർട്ടിയായി ബിജെപി മാറി.
ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി.യുടെ പിന്തുണാ അടിത്തറ തകർക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്നു. മറുവശത്ത്, വടക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ നിലനിർത്താനും തെലങ്കാന, കേരളം, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകൾ നേടാനുമുള്ള പ്രതീക്ഷയിലാണ് ബിജെപി. ‘400’ എന്ന മാന്ത്രിക കണക്ക് ഇതിന്റെ ഭാഗമായാണ് അവർ പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാളിൽ 2019 ലെ സീറ്റിൽ ( 18 ) നിന്നും മെച്ചപ്പെടുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.