പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തത് സംബന്ധിച്ച ചൂടേറിയ വാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ, നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിശദീകരിക്കുന്ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ മകൻ്റെ പഴയ വീഡിയോ വൈറലാകുന്നു.
വ്യാപകമായി പങ്കിട്ട വീഡിയോയിൽ, സിഎഎ നിരവധി ന്യൂനപക്ഷങ്ങളെയും നിരീശ്വരവാദികളെയും അജ്ഞേയവാദികളെയും ഒഴിവാക്കുന്നുവെന്നും മതേതര രാഷ്ട്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമാണെന്നും അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡ് വാദിക്കുന്നു. സിഎഎ വിരുദ്ധ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരുന്ന 2020 -ൽ പുറത്തു വന്ന വീഡിയോ ആണിത് .
2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം.
സിഎഎയുടെ പരിധിയിൽ വരാത്തവർ ഭരണഘടനാപരമായി സ്വദേശിവൽക്കരണത്തിലൂടെ ഇന്ത്യൻ പൗരനാകാൻ 11 വർഷം കാത്തിരിക്കണമെന്ന് അഭിനവ് പറയുന്നു. അതേസമയം സിഎഎയുടെ പരിധിയിൽ വരുന്നവർ 5 വർഷത്തിനുള്ളിൽ പൗരനാകും. ഇതിന്റെ അർഥം തനിക്കു മനസിലാകുന്നില്ലെന്നു അഭിനവ് പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിലൂടെ പൗരനാകാൻ ആഗ്രഹിക്കുന്ന ഒരു മുസ്ലിമിന് 11 വർഷത്തേക്ക് ഇന്ത്യയിൽ താമസിക്കണം. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിന് കീഴിൽ വരുന്ന ഒരാൾക്ക് റെസിഡൻസി അഞ്ച് വർഷം മാത്രമാണ് ആവശ്യം.
പാഴ്സികൾക്ക് ഇത് എങ്ങനെ ബാധകമാണ് എന്ന ഉദാഹരണം പങ്കുവെച്ചുകൊണ്ട് അഭിനവ് ഇതിലെ വിവേചനം വിശദീകരിക്കുന്നുണ്ട്. “പാഴ്സികൾ യഥാർത്ഥത്തിൽ ഇറാനിൽ നിന്ന് പലായനം ചെയ്തു. ഇറാൻ വിട്ട് ഇന്ത്യയിലെത്തിയ ഒരു പാഴ്സിക്ക് പൗരത്വം ലഭിക്കാൻ 11 വർഷം കാത്തിരിക്കണം, എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്ന ഒരു പാഴ്സിക്ക് 5 വർഷം മാത്രം കാത്തിരുന്നാൽ മതി.” –അഭിനവ് വിശദീകരിക്കുന്നു.
എന്തുകൊണ്ടാണ് ജൂതന്മാരെ സിഎഎയിൽ നിന്ന് ഒഴിവാക്കിയത് എന്ന് താൻ ഒരിക്കൽ ചോദിച്ചിരുന്നുവെന്ന് അഭിനവ് ഈ വീഡിയോയിൽ പറഞ്ഞു . തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവർക്ക് ഇസ്രായേൽ എന്ന മറ്റൊരു രാജ്യമുണ്ടെന്ന് ആയിരുന്നു കിട്ടിയ ഉത്തരം. ക്രിസ്ത്യാനികൾക്കും ബുദ്ധമതക്കാർക്കും അവരുടേതായ രാജ്യമുണ്ടെന്നും എന്നാൽ അവർ സിഎഎയുടെ ഭാഗമാണെന്ന വൈരുധ്യവും അഭിനവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിരീശ്വരവാദികളെയും അജ്ഞേയവാദികളെയും ഈ നിയമത്തിൽ നിന്ന് ഒഴിവാക്കി. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷമായി കണക്കാക്കപ്പെടുന്ന മുസ്ലീങ്ങളുണ്ട് . അവരെയും നിങ്ങൾ ഒഴിവാക്കി– അദ്ദേഹം പറയുന്നു.