വോട്ടെണ്ണലില്‍ പ്രിസൈഡിങ് ഓഫീസര്‍ തന്നെ കൃത്രിമം കാണിച്ചതിലൂടെ വിവാദമായി മാറിയ ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ആം ആദ്മി പാര്‍ടി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥിക്കെതിരെ മനോജ് സോങ്കര്‍ നേടിയ ഭൂരിപക്ഷം കൃത്രിമമായിരുന്നുവെന്ന് സുപ്രീംകോടതി വിധിച്ചു. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ വിജയിയായി സുപ്രീം കോടതി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹ് അസാധുവായി പ്രഖ്യാപിച്ച എട്ട് വോട്ടുകൾ എഎപി സ്ഥാനാർത്ഥിക്ക് അനുകൂലമായി കണക്കാക്കിയതായും കോടതി വെളിപ്പെടുത്തി. ഇന്ന് സുപ്രീം കോടതി നേരിട്ട് വോട്ടുകൾ എണ്ണിയ ശേഷമാണ് വിധി. 20 വോട്ടുകൾക്ക് കുൽദീപ് കുമാറിനെ മേയറായി തിരഞ്ഞെടുക്കാൻ കോടതി നിർദേശിച്ചു. ജനുവരി 30-നായിരുന്നു മേയര്‍ തിരഞ്ഞെടുപ്പ്.
കോടതിയിൽ തെറ്റായ മൊഴി നൽകിയതിന് അനിൽ മസിഹിന് കള്ളസാക്ഷ്യത്തിന് നോട്ടീസ് നൽകാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് രജിസ്ട്രാർ ജുഡീഷ്യൽ ഉത്തരവിട്ടു. സിആർപിസി 340 വകുപ്പ് പ്രകാരം മസിഹിനെതിരെ കള്ളസാക്ഷ്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സുപ്രീംകോടതി വിധി എതിരാകുമെന്ന് ബിജെപിക്ക് ഉറപ്പായിരുന്നു. അതിനാല്‍ ഞായറാഴ്ച രാത്രി തന്നെ മേയര്‍ മനോജ് സോങ്കര്‍ രാജി വെച്ചിരുന്നു. എന്നാല്‍ ബിജെപി ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ എങ്ങിനെ ഫലം അട്ടിമറിക്കും എന്നതിന്റെ സൂചനയായി ഇത് വിമര്‍ശിക്കപ്പെട്ടത് മായ്ച്ചു കളയാന്‍ കഴിയാത്ത കളങ്കമായി മാറിയിരിക്കുന്നു.