കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ, വിഘടനവാദ ചിന്താഗതിയാണ് പുലർത്തുന്നതെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്ന വിഷയത്തിൽ തെറ്റായ വിവരണം പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു.
നികുതി വിഭജനത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് “അനീതി” കാണിച്ചെന്നും നൽകുന്നതിൽ കാലതാമസമുണ്ടായെന്നും ആരോപിച്ച് കർണാടകയിലെ ഉന്നത കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനം നടത്തിയ പശ്ചാത്തലത്തിലാണ് നിർമ്മലയുടെ പ്രസ്താവന.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കേന്ദ്ര സർക്കാരിനെതിരായ ആരോപണങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ദേശീയ ദിനപത്രങ്ങളിൽ സംസ്ഥാന സർക്കാർ നൽകിയ പരസ്യത്തിനെതിരെയും അവർ ശക്തമായി പ്രതികരിച്ചു. “ഈ അവകാശവാദങ്ങൾ വിഘടനവാദ ചിന്താഗതിയിൽ നിന്നാണ് വരുന്നത്. രാജ്യത്തിൻ്റെ ‘തുക്‌ഡെ തുക്‌ഡെ’ ആഗ്രഹിക്കുന്നവർക്കൊപ്പമാണ് കോൺഗ്രസ്.”–നിർമല ആരോപിച്ചു.
രാജ്യതലസ്ഥാനത്ത് കേരളത്തിലെ മുഖ്യമന്ത്രിയും സകല മന്ത്രിമാരും ചേര്‍ന്ന് വ്യാഴാഴ്ച പ്രതിഷേധ സമ്മേളനം നടത്തുന്ന പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക ഞെരുക്കല്‍ ദേശീയ തലത്തില്‍ വലിയ വാര്‍ത്തയാകുകയാണ്. ഇതിനെ നേരിടാന്‍ തെക്കെ ഇന്ത്യന്‍ വിഘടനവാദം എന്ന പുതിയ ആരോപണം ഉന്നയിച്ച് തടയിടാനാണ് ബിജെപി ശ്രമം തുടങ്ങിയിട്ടുള്ളത്. കോണ്‍ഗ്രസ്സോ ഇടതു കക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ധനപരമായ പല സൗകര്യങ്ങളും നിഷേധിച്ചു കൊണ്ട് കേന്ദ്ര ധനകാര്യവകുപ്പ് കാണിക്കുന്ന വിവേചനം അതാത് സംസ്ഥാനങ്ങളില്‍ വലിയ സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചുവരുന്നുണ്ട്. കടമെടുക്കാനുള്ള പരിധി അനാവശ്യമായി വെട്ടിച്ചുരുക്കിയ കേരളത്തില്‍ അതു മൂലം വലിയ പ്രതിസന്ധിയാണ്.