മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽ നാഥ് എംപിയും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അതിനിടെ നകുൽനാഥിനൊപ്പം കമൽനാഥ് ഡൽഹിയിൽ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉന്നത നേതാക്കളുമായി അവസാനമായി ചര്‍ച്ച നടത്തുകയും അത് ഫലപ്രദമായില്ലെങ്കില്‍ സ്വന്തം തീരുമാനം പ്രഖ്യാപിക്കുകയുമാണ് ലക്ഷ്യം എന്നാണ് കരുതപ്പെടുന്നത്.
ഡൽഹിയിലെത്തിയ കമൽനാഥ് ബിജെപിയിൽ ചേരുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം നിഷേധിച്ചില്ല. ” നിങ്ങളെന്തിനാണ് ആവേശം കൊള്ളുന്നത്? അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിങ്ങളെ എല്ലാവരെയും അറിയിക്കും.”– കമൽ നാഥ് പറഞ്ഞു.
കമൽനാഥിൻ്റെ അടുത്ത അനുയായി, മുൻ മന്ത്രി സജ്ജൻ സിംഗ് വർമ്മയാണ് തൻ്റെ നേതാവിനെ അപമാനിച്ചതായി പറയുന്നത്. നേതാവിൻ്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് ചെയ്തത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് സജ്ജൻ സിംഗ് വർമ പറഞ്ഞു. എന്നാൽ കോൺഗ്രസ് വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“രാഷ്ട്രീയത്തിൽ മൂന്ന് കാര്യങ്ങൾ പ്രവർത്തിക്കുന്നു- ബഹുമാനം, അപമാനം, ആത്മാഭിമാനം, ഇവയെ വ്രണപ്പെടുത്തുമ്പോൾ ഒരു വ്യക്തി തൻ്റെ തീരുമാനങ്ങൾ മാറ്റുന്നു … കഴിഞ്ഞ 45 വർഷമായി കോൺഗ്രസിനും രാജ്യത്തിനും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത അത്തരമൊരു ഉന്നത രാഷ്ട്രീയക്കാരൻ ചിന്തിക്കുമ്പോൾ. തൻ്റെ പാർട്ടിയിൽ നിന്ന് അകന്നുപോകുമ്പോൾ മൂന്ന് ഘടകങ്ങളും അതിന് പിന്നിൽ പ്രവർത്തിക്കുന്നു”– അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് കോൺഗ്രസിൽ വിള്ളലുണ്ടെന്ന് സജ്ജൻ സിംഗ് വർമ സ്ഥിരീകരിച്ചു.
ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിതു പട്വാരി പറഞ്ഞു. “ഇന്ദിരയുടെ മൂന്നാമത്തെ മകൻ കോൺഗ്രസ് വിടുമെന്ന് നിങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയുമോ?” — പട്വാരി ചോദിച്ചു. കമൽനാഥ് ബിജെപിയിൽ ചേരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് പറഞ്ഞു.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് കുറ്റപ്പെടുത്തിയത് മുതൽ കമൽനാഥ് ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പറയുന്നു. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയ അദ്ദേഹത്തെ സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷ നേതാവാക്കിയില്ല.
രാജ്യസഭയിലേക്ക് അശോക് സിംഗിൻ്റെ പേര് പ്രഖ്യാപിച്ചതിൽ കമൽനാഥ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ദിഗ്‌വിജയ സിംഗിൻ്റെ വിശ്വസ്തനായാണ് അശോക് സിംഗ് കണക്കാക്കപ്പെടുന്നത്.