ജീവിച്ചിരിക്കവേ താന്‍ മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ സ്വന്തം ‘മരണവാര്‍ത്ത’ പ്രസിദ്ധീകരിക്കുക, സെലിബ്രിറ്റിയായ തന്റെ മരണത്തില്‍ ഒട്ടേറെ പേര്‍ ദുഖം രേഖപ്പെടുത്തുകയും നടുക്കം പ്രകടിപ്പിക്കുകയും ചെയ്യുക, ഒടുവില്‍ താന്‍ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കയായിരുന്നു എന്ന കുറ്റസമ്മതവുമായി രംഗത്ത് വരിക, ജനത്തെ മുഴുവന്‍ കബളിപ്പിച്ചതിന് മാപ്പിരക്കുക- ഇന്ത്യയിലെ പ്രമുഖ മോഡലും നടിയുമായ പൂനം പാണ്ഡെ കഴിഞ്ഞ ദിവസം ചെയ്തത് ഇതാണ്.
വെള്ളിയാഴ്ചയാണ് പൂനം മരിച്ചുവെന്ന് അവരുടെ മാനേജർ അവകാശപ്പെട്ടതായി വാർത്ത പറന്നത്. ഇന്നാണ് താൻ ജീവിച്ചിരിപ്പുണ്ടെന്ന് പ്രഖ്യാപിച്ച് അവർ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ഇത് ഒട്ടേറെ പേരെ ഞെട്ടിച്ചു. “ഞാൻ ജീവനോടെയുണ്ട്. ഞാൻ “മരിച്ചത്” സെർവിക്കൽ ക്യാൻസർ വന്നിട്ടല്ല- അവർ പറഞ്ഞു.
ഇന്‍സ്റ്റഗ്രാമിലെ സ്വന്തം അക്കൗണ്ടില്‍ നിന്നു തന്നെയാണ് പൂനം ഈ വ്യാജവാര്‍ത്ത പുറംലോകത്തേക്ക് വിട്ടത്.
സെര്‍വിക്കല്‍ ക്യാന്‍സറിനെ സംബന്ധിച്ച് സമൂഹത്തെ ചര്‍ച്ച ചെയ്യിപ്പിക്കാനും ബോധവല്‍ക്കരണം നടത്താനും ആയിരുന്നു തന്റെ മരണം താന്‍ വ്യാജമായി പ്രഖ്യാപിച്ചതെന്ന് പൂനം പറഞ്ഞു.
സെര്‍വിക്കല്‍ ക്യാന്‍സര്‍ എങ്ങിനെ നേരിടാമെന്നും ജയിക്കാമെന്നും അറിയാത്ത സ്തീകള്‍ക്കായിട്ടാണ് താന്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ചതെന്ന് പൂനം പറയുമ്പോള്‍ അത് തീര്‍ത്തും നിഷ്‌കളങ്കമായി ഉപേക്ഷിക്കുന്നത് സമൂഹത്തിന് നല്‍കുന്ന സന്ദേശം അപകടകരമാണ്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധം വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് പൂനം പാണ്ഡെക്കെതിരെ പൊലീസ് കേസെടുക്കുകയാണ് വേണ്ടത്.
നിരവധി ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ ഈ “മരണ വാര്‍ത്ത” വിശ്വസിച്ച് അത് പ്രചരിപ്പിച്ചു. എല്ലാവരെയും ഞെട്ടിക്കുക എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് നടി ഇപ്പോള്‍ പറയുന്നു. വ്യാജ വിയോഗ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ കേസ് എടുക്കാതിരുന്നാല്‍ ഇനി ആര്‍ക്ക് ആരുടെ മരണവാര്‍ത്തയും ഇതുപോലെ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് സമൂഹത്തെ പരിഭ്രമിപ്പിക്കാന്‍ സാധിക്കുകയില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്.