ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ, ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ഭരണമുള്ള ഏക സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിക്കെതിരെ പി.സി.സി. അധ്യക്ഷ പരസ്യമായി രംഗത്തു വന്നിരിക്കുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് തലപ്പത്ത് അശുഭകരമാണ് കാര്യങ്ങള്‍ എന്നാണ് സൂചന. സംസ്ഥാന കോൺഗ്രസ് അധ്യക്ഷയും മാണ്ഡിയിൽ നിന്നുള്ള എംപിയുമായ പ്രതിഭാ സിംഗ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെതിരെ രംഗത്തെത്തിയതോടെ രംഗം പ്രക്ഷുബ്ധമാണ്. സ്വന്തം സർക്കാരിനെ പരസ്യമായി വിമർശിച്ച അവർക്ക് ഒപ്പം രണ്ട് മുതിർന്ന പാർട്ടി എംഎൽഎമാരും രംഗത്തുണ്ട്.
അന്തരിച്ച മുഖ്യമന്ത്രി വീർഭദ്ര സിംഗിൻ്റെ ഭാര്യയാണ് പ്രതിഭ സിംഗ്.
പാർട്ടി സംഘടനയെ അവഗണിക്കരുതെന്നും അർപ്പണബോധമുള്ള പാർട്ടി പ്രവർത്തകരെയും നേതാക്കളെയും സർക്കാർ ഉൾക്കൊള്ളണമെന്നും പ്രതിഭ സിംഗ് പരസ്യമായി ആവശ്യപ്പെട്ടു. “ഞാൻ പലതവണ വിഷയം ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് മികച്ച നേതാക്കളുടെ പട്ടിക നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഒന്നും സംഭവിച്ചിട്ടില്ല” — അവർ പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് സർക്കാരിൽ നിന്നും അവഗണന നേരിടുന്നതായി പ്രതിഭ പറഞ്ഞു.
രണ്ട് മുതിർന്ന കോൺഗ്രസ് എംഎൽഎമാരായ രജീന്ദർ റാണ , പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റ് സുധീർ ശർമ്മ എന്നിവർ പ്രതിഭയ്‌ക്കൊപ്പം പരസ്യ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ കാബിനറ്റ് റാങ്ക് നേടിയവരാണ് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ആധിപത്യം പുലർത്തുന്നത്. തിരഞ്ഞെടുക്കപ്പെടാത്തവർക്ക് സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾക്കൊപ്പം കാബിനറ്റ് റാങ്ക് നൽകുകയാണെന്നും റാണ ആരോപിച്ചു. മുമ്പ് വീർഭദ്ര മന്ത്രിസഭയിൽ നഗരവികസന മന്ത്രിയായിരുന്ന സുധീർ ശർമ്മ പ്രാദേശിക വികസന ഫണ്ടിൻ്റെ അവസാന ഗഡു അനുവദിക്കുന്നതിലെ കാലതാമസത്തെ ചോദ്യം ചെയ്തു. തൻ്റെ മുൻഗണനകൾ ഓൺലൈനായി ആസൂത്രണ വകുപ്പിന് സമർപ്പിക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.