ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതില്‍ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനം കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈനിക പ്രതിരോധമാണ് നിര്‍ണായകമായതെന്നും ഗാന്ധിജിയെ പരോക്ഷമായി ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. നമ്മുടെ സ്വാതന്ത്ര്യത്തിന് നേതാജിയോട് ഇന്ത്യ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതില്‍ അതിശയോക്തിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയില്‍ നേതാജിയുടെ 127-ാം ജന്മവാര്‍ഷികത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്‍എന്‍ രവി.
“മഹാത്മാഗാന്ധിയുടെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, 1942 ന് ശേഷം അതൊരു സംഭവമായിരുന്നില്ല. മുസ്ലിംലീഗ് പ്രത്യേക ഭൂമിക്കുവേണ്ടി പോരാടുന്നതിനാല്‍ തമ്മില്‍ വഴക്കിട്ടു ഭിന്നിപ്പുണ്ടായി. ഒന്നും സംഭവിച്ചില്ല. 1942 ന് ശേഷം ബ്രിട്ടീഷുകാര്‍ അത് ആസ്വദിക്കുകയായിരുന്നു.’- ഗവര്‍ണര്‍ പറഞ്ഞു. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അവര്‍ക്ക് ഇവിടെ തുടരാമായിരുന്നു. പക്ഷേ നേതാജി വിദേശത്തിരുന്ന് ഒരു സര്‍ക്കാര്‍ സ്ഥാപിച്ചു. സൈന്യമുണ്ടാക്കി. സൈന്യത്തിന്റെ പിന്തുണയോടെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ ബ്രിട്ടീഷുകാരോട് നിലത്ത് യുദ്ധം ചെയ്യുകയും ബ്രിട്ടീഷുകാരെ അവരുടെ ശക്തികേന്ദ്രങ്ങളിൽ പരാജയപ്പെടുത്തുകയും ചെയ്തു.”– രവി പറഞ്ഞു.