ജനതാദൾ യുണൈറ്റഡ്-മായി വീണ്ടും സഖ്യത്തിന് തയ്യാറാണെന്ന വ്യക്തമായ സൂചനകൾ ബിജെപി നൽകിയതോടെ ബിഹാറിൽ എൻഡിഎ സർക്കാർ വരുമെന്ന് ഉറപ്പായി. നിതീഷ് കുമാർ മുഖ്യമന്ത്രിയും ബിജെപിയിൽ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകും എന്നും റിപ്പോർട്ട്. ഒരു ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അതീവ പിന്നാക്ക വിഭാഗ (ഇ.ബി.സി) നേതാവിനെ നിയോഗിക്കാനാണ് ബിജെപി തന്ത്രം. രേണു ദേവി ആയിരിക്കും ഉപമുഖ്യമന്ത്രി എന്നും വാർത്ത ഉണ്ട്.
പിന്നാക്കസംവരണത്തിന്റെ പിതാവായ കര്‍പ്പൂരിഠാക്കൂര്‍ എന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിക്ക് മരണാനന്തരം ഭാരത രത്‌ന ബഹുമതി ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ സമ്മാനിച്ചത് തന്നെ നിതീഷ്‌കുമാറിന് ബിജെപി പക്ഷത്തേക്കുള്ള പാതയൊരുക്കലായിട്ടാണ് കരുതപ്പെടുന്നത്.
ഇന്ത്യാ സഖ്യത്തില്‍ നിന്നും നിതീഷ്‌കുമാര്‍ അടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന ഒളിച്ചുകളികള്‍ക്ക് ഇതോടെ തിരശ്ശീല വീഴുകയാണ്. നിതീഷ്‌കുമാര്‍ ആണ് ഇന്ത്യ സഖ്യത്തെ ആദ്യം നയിച്ചിരുന്നത് എന്ന വൈരുദ്ധ്യം കൂടി ഈ സമയം ചര്‍ച്ചയാവുകയാണ്. സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ ഒന്നും ഏറ്റെടുക്കാന്‍ അടുത്ത കാലത്ത് അദ്ദേഹം സമ്മതിച്ചില്ല. അപ്പോള്‍ തന്നെ അദ്ദേഹം ചേരിമാറി ബിജെപിക്കൊപ്പം പോകുകയാണെന്ന ഊഹ വാര്‍ത്തകള്‍ പരന്നിരുന്നു.
തനിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനാവും എന്ന കണക്കുകൂട്ടലാണ് നിതീഷിനെ അന്ന് സ്വാധീനിച്ചിരുന്നത് എന്ന് പറയുന്നു. ആ പ്രതീക്ഷ മങ്ങുകയും ഒപ്പം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്തതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യപക്ഷത്തിനൊപ്പം നിന്ന് ഭാഗ്യം പരീക്ഷിക്കാന്‍ സോഷ്യലിസ്റ്റ് നേതാവ് എന്ന കീര്‍ത്തി നിലനിര്‍ത്തുന്ന നിതീഷ് കുമാര്‍ തയ്യാറായില്ല എന്നു വേണം കരുതാന്‍. സ്വന്തം അധികാരത്തിനപ്പുറത്ത്, രാജ്യത്തിന്റെ ജനാധിപത്യഭാവി എന്നതിനൊന്നും സോഷ്യലിസ്റ്റ് എന്ന നിലയില്‍ നിതീഷിന് പ്രധാനപ്പെട്ടതല്ല എന്ന വൈരുദ്ധ്യവും പുറത്തുവരുന്നുണ്ട്.
ഞായറാഴ്ച നിതീഷ് രാജി സമർപ്പിക്കുകയും എൻഡിഎയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്യും. നിതീഷിനെ നേതാവായി തിരഞ്ഞെടുക്കാൻ ബിജെപിയും ജെഡിയുവും അവരുടെ പാർലമെന്ററി പാർട്ടി യോഗങ്ങൾ നടത്താനും തുടർന്ന് സഖ്യത്തിൻ്റെ യോഗം വിളിക്കാനും നീക്കങ്ങൾ നടക്കുന്നു.