രാജ്യം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാനാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അപകീർത്തിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുന്നതെന്ന് രാഹുൽ ഗാന്ധി. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്ന ആവശ്യം ആവർത്തിച്ച ഗാന്ധി, സർക്കാർ അതേക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും ആരോപിച്ചു.
നെഹ്‌റു ഇന്ത്യയ്‌ക്ക് വേണ്ടി ജീവിതം സമർപ്പിച്ചു. വർഷങ്ങളോളം ജയിലിൽ കിടന്നു. ചരിത്രം തിരുത്തുന്ന ശീലം മാത്രമുള്ള അമിത് ഷായ്ക്ക് ചരിത്രം അറിയുമെന്ന് പ്രതീക്ഷിക്കാനാവില്ല. –രാഹുൽ പാർലമെന്റിനു പുറത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഛത്തീസ്ഗഢിൽ ഒബിസി നേതാവിനെ ബിജെപി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ചൂണ്ടിക്കാണിച്ചപ്പോൾ രാഹുൽ പറഞ്ഞു– ഛത്തീസ്ഗഡിൽ ഞങ്ങളുടെ മുഖ്യമന്ത്രി പോലും ഒബിസിയിൽ നിന്നായിരുന്നു. ഇപ്പോൾ അവരും ഒരു ഒബിസി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. എന്നാൽ എന്താണ് പ്രത്യേകത ?”
പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഒബിസി വിഭാഗത്തിൽ പെട്ടയാളാണെന്നും എന്നാൽ കേന്ദ്രസർക്കാർ ഭരിക്കുന്ന 90 പേരിൽ മൂന്ന് പേർ മാത്രമാണ് ഒബിസി വിഭാഗത്തിൽ പെട്ടവരെന്നും രാഹുൽ പറഞ്ഞു.