ചാലക്കുടിയിൽ എസ്‌എഫ്‌ഐ – ഡിവെെഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിൽ ഡി വൈഎഫ്‌ഐ നേതാവ് നിധിൻ പുല്ലൻ കസ്റ്റഡിയിൽ. തൃശൂർ ഒല്ലൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു നിധിൻ. ജീപ്പ് തകര്‍ത്തത് ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിന്റെ ദേഷ്യത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷമുള്ള എസ്.എഫ്.ഐ.യുടെ ആഹ്ളാദ പ്രകടനത്തിനിടെ ഡിവെെഎഫ്‌ഐ പ്രവർത്തകർ ഹെൽമറ്റ് ധരിക്കാതെ ബെെക്കിൽ സഞ്ചരിച്ചെന്ന് ആരോപിച്ച് പൊലീസ് പിഴയടപ്പിച്ചിരുന്നു.
ഇതിൽ പ്രകോപിതരായി പൊലീസുകാർ ജീപ്പിലിരിക്കെയാണ് നിധിൻ ഉൾപ്പെടെ പ്രവർത്തകർ അക്രമം ഉണ്ടാക്കിയത് . ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം നിധിൻ പുല്ലനെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ സിപിഎം പ്രവർത്തകർ ചേർന്ന് അത് തടഞ്ഞു. പൊലീസുകാർ ബലംപ്രയോഗിച്ച് നിധിനെ കസ്റ്റഡിയിലെടുത്തു. പക്ഷെ സിപിഎം ചാലക്കുടി ഏരിയാ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ എത്തി നിധിനെ ഇറക്കി കൊണ്ടുപോകുകയാണ് ചെയ്തത്.