നവകേരള സദസ്സ് യാത്ര മഹാ ജനമുന്നേറ്റ സദസ്സായി മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു. ഇന്നും നാളെയും കണ്ണൂർ ജില്ലയിലാണ് “സദസ്സി”ന്റെ പര്യടനം. പൈവെളിഗെയില്‍ ശനിയാഴ്ച റെക്കോഡ് സൃഷ്ടിച്ച ജനാവലിയാണ് ഉദ്ഘാടന പരിപാടിക്കെത്തിയത്. ഇന്നലെ ആദ്യദിന പര്യടനത്തില്‍ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞു കവിഞ്ഞു ജനക്കൂട്ടം ഒഴുകിയെത്തി. ഇന്നു മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്‍റെ വേദികളോടനുബന്ധിച്ചു നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന 20 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 14232 നിവേദനങ്ങള്‍ ലഭിച്ചു. മഞ്ചേശ്വരത്തു 1908ഉം കാസര്‍ഗോഡ് 3451ഉം ഉദുമയില്‍ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂര്‍ 2300ഉം നിവേദനങ്ങൾ ലഭിച്ചു. നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫിസര്‍മാര്‍ വകുപ്പുതല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും. ലൈഫ് മിഷന്‍റെ ഭാഗമായി ഈ സാമ്പത്തികവര്‍ഷം 71,861 വീടുകളുടെ നിർമാണം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 1,41,257 വീടുകളാണ് നിര്‍മാണത്തിനായി കരാര്‍ വച്ചത്. ഇതില്‍ 15,518 വീടുകളുടെ നിർമാണം പൂര്‍ത്തിയാക്കി. ലൈഫ് മിഷന്‍ തകര്‍ന്നു എന്നു ബോധപൂർവം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണു ലക്ഷ്യമിട്ടതിലും ഇരട്ടി വീടുകളുടെ നിർമാണം.–പിണറായി പറഞ്ഞു.
നവകേള സദസ്സ് അശ്ലീല സദസ്സ്- സതീശന്‍
നവകേരള സദസ്സ് അശ്ലീല സദസ്സായി മാറിയെന്ന് കോട്ടയത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആക്ഷേപിച്ചു. എന്നാല്‍ എന്ത് അര്‍ഥത്തിലാണ് ഇതെന്ന ചോദ്യത്തിന് അര്‍ഥവത്തായ മറുപടി നല്‍കാന്‍ സതീശന് സാധിച്ചില്ല. മുസ്ലീംലീഗ് നേതാവ് ഹമീദ് കേരള ബാങ്ക് ഡയറക്ടര്‍ബോര്‍ഡംഗമായ വിവാദം യു.ഡി.എഫ്. പ്രത്യേകം ചര്‍ച്ച ചെയ്യുമെന്നും സതീശന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചു.