പാക്കിസ്ഥാനിൽ നിന്നുള്ള കലാകാരന്മാർ ഇന്ത്യയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ പൂർണ്ണമായി വിലക്ക് ഏർപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി. അങ്ങനെ ഇടുങ്ങിയ ചിന്താഗതിക്കാരനാകരുതെന്ന് ഹർജിക്കാരനോട് കോടതി ആവശ്യപ്പെട്ടു.
സിനിമാ പ്രവർത്തകനും കലാകാരനും ആണെന്ന് അവകാശപ്പെടുന്ന ഫായിസ് അൻവർ ഖുറേഷി സമർപ്പിച്ച ഹർജി തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. “നിങ്ങൾ ഈ അപ്പീൽ അടിച്ചേൽപ്പിക്കരുത്. അത്ര ഇടുങ്ങിയ ചിന്താഗതി പാടില്ല,” ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹരജിക്കാരനെതിരേ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കണമെന്ന സമർപ്പണവും സുപ്രീം കോടതി നിരസിച്ചു.
സിനിമാ പ്രവർത്തകർ, ഗായകർ, സംഗീതജ്ഞർ, ഗാനരചയിതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെയുള്ള പാകിസ്താൻകാരോട് ഇന്ത്യൻ പൗരന്മാർ, കമ്പനികൾ, സ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവ ഏതെങ്കിലും ജോലിയോ പ്രകടനമോ സേവനമോ അഭ്യർത്ഥിക്കുന്നതോ ഏതെങ്കിലും സേവനങ്ങൾ സ്വീകരിക്കുന്നതോ സമ്പൂർണമായി വിലക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിക്കണം എന്നായിരുന്നു ഹർജി.
എന്നാൽ സാംസ്‌കാരിക സൗഹാർദം, ഐക്യം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനെതിരായ പിന്തിരിപ്പൻ നടപടിയാണെന്നും അതിൽ യാതൊരു ഗുണവുമില്ലെന്നും ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഹരജി തള്ളിയിരുന്നു. “ഒരു രാജ്യസ്നേഹിയാകാൻ, വിദേശത്ത് നിന്നുള്ളവരോട്, പ്രത്യേകിച്ച് അയൽ രാജ്യങ്ങളിൽ നിന്നുള്ളവരോട് ശത്രുത പുലർത്തേണ്ടതില്ല “— കോടതി പറഞ്ഞു.