“നിപ” സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രഖ്യാപിച്ചിരുന്ന അവധി നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി. ഓൺലൈൻ ക്ലാസിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
നിപ സംശയിക്കപ്പെടുന്ന രോഗികളുമായുള്ള സമ്പര്‍ക്കപ്പട്ടികയില്‍ മറ്റു ജില്ലകളില്‍നിന്ന് ഉള്‍പ്പെടെയുള്ളവരുടെ എണ്ണം 1080 ആയി. ഇതിൽ 327 ആരോഗ്യ പ്രവർത്തകരാണ്. മറ്റു ജില്ലകളിൽ 29 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറം– 22, കണ്ണൂർ –3, വയനാട് –1, തൃശൂർ –3. എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സമ്പർക്ക പട്ടിക. സ്വകാര്യ ആശുപത്രിയില്‍ ഓഗസ്റ്റ് 30 ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനും നിപ്പ സ്ഥിരീകരിച്ചു. ഇദ്ദേഹത്തില്‍നിന്നാണു മറ്റുള്ളവര്‍ക്കു രോഗം പടര്‍ന്നത്. ആശുപത്രിയില്‍ ത്രോട്ട്സ്വാബ് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതു വീണ്ടും പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് എന്ന് വ്യക്തമായത്. നിപ്പ ബാധിച്ച് ഒരാളുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരുന്നത്. ആദ്യം മരിച്ച മുഹമ്മദിന്റെ പരിശോധന നടത്താതിരുന്നതിനാല്‍ നിപ സ്ഥിരീകരിച്ചിരുന്നില്ല. സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചത് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ്.